Christmas Exam


Labour India Info World

Showing posts with label X. Show all posts
Showing posts with label X. Show all posts

Wednesday, 26 June 2013

Class X - Malayalam (അടിസ്‌ഥാന പാഠാവലി) Unit-1 :മലയാളം

`ഏതു ഭാഷയിലാണോ ഞാന്‍ ചിന്തിക്കുന്നത്‌ അതാണെന്റെ ഭാഷ. എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ ഏതു ഭാഷയിലാണോ ചിന്തിച്ചിരുന്നത്‌ അതാണെന്റെ ഭാഷയായിത്തീരുന്നത്‌. ഏതു ഭാഷയിലാണോ ഞാന്‍ സ്വപ്‌നം കാണുന്നത്‌, 
അതാണെന്റെ ഭാഷ.'-കുഞ്ഞുണ്ണിമാഷ്‌ 

മാതൃഭാഷാസങ്കല്‌പം
മനുഷ്യന്‍െറ മനുഷ്യത്വം കൂടെക്കൂടെ തെളിയിച്ചുകൊണ്ടിരിക്കാനും സഹജീവികളോട്‌ ആവശ്യമായ ബന്ധം ഊട്ടിയുറപ്പിക്കുവാനും അവനെ സഹായി ക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയാണ്‌ ഭാഷ. അംഗവൈകല്യമൊന്നുമില്ലാത്ത ഏതു ശിശുവും ജനിക്കുന്നത്‌ സ്‌പര്‍ശിച്ചറിയാനും സ്വാദുനോക്കാനും കേള്‍ക്കാനും മണംപിടിക്കാനും കാണാനും മറ്റുമുള്ള സജ്ജീകരണങ്ങളോടെയാണല്ലോ. താന്‍ ഏതു സമൂഹത്തില്‍ ജീവിക്കാന്‍ ഇടയാകുന്നുവോ ആ സമൂഹത്തിന്‍െറ ഭാഷ, വിശേഷിച്ചാരുടേയും സഹായമോ നിര്‍ദ്ദേശമോ ഒന്നുമില്ലാതെ കേട്ടറിഞ്ഞു വശമാക്കാനാവശ്യമായ തയാറെടുപ്പും ശിശുവിനു സ്വന്തമായുണ്ട്‌. അതുകൊണ്ടാ ണ്‌ മാതൃഭാഷ കുട്ടിയെ ആരും പഠിപ്പി ക്കേണ്ടതില്ല എന്ന്‌ ഭാഷാശാസ്‌ത്രജ്ഞര്‍ പറയാറുള്ളത്‌. മാതൃഭാഷ യഥാര്‍ത്ഥത്തിലുള്ള അമ്മയുടെ ഭാഷയായി ക്കൊള്ളണമെന്നില്ല എന്ന വസ്‌തുതയും ഇവിടെ ശ്രദ്ധിക്കണം. കേരളത്തില്‍ മലയാളികളായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന ശിശുക്കളെ ഉടന്‍തന്നെ വല്ല വിദേശത്തേക്കും മാറ്റിപ്പാര്‍പ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌ ആലോചിച്ചുനോക്കുക. വളരുന്നത്‌ ജപ്പാനിലാണെങ്കില്‍ ജാപ്പനീസും റഷ്യയിലാണെങ്കില്‍ റഷ്യനും ഇംഗ്ലണ്ടിലെങ്കില്‍ ഇംഗ്ലീഷും കുഞ്ഞിന്‍െറ മാതൃഭാഷയായിത്തീരുന്നു. മാതൃഭാഷാസമാര്‍ജനത്തില്‍ ശിശുവിനു മാതാവായി വര്‍ത്തിക്കുന്നത്‌ അവന്‍െറ പെറ്റമ്മ മാത്രമല്ല, പോറ്റമ്മയെന്നു കരുതാവുന്ന സമൂഹംകൂടിയാണ്‌. ഭാഷയുടെ സാമൂഹിക ധര്‍മ്മത്തിന്‍െറ പ്രാധാന്യം ഇതില്‍നിന്നു വ്യക്തമാകുന്നു. -ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ 
മലയാളവും മലയാളികളും
എല്ലാത്തരം സാംസ്‌കാരികാഭിവൃദ്ധിയുടെയും അടിത്തറ മാതൃഭാഷയാണ്‌. അടിയുറച്ച മാതൃ ഭാഷാസ്‌നേഹവും മാതൃഭാഷാഭിമാനവുമുള്ള ജനതയ്‌ക്കേ യഥാര്‍ത്ഥ സാംസ്‌കാരികാഭിവൃദ്ധി ലഭിക്കുകയുള്ളൂ. മാതൃഭാഷാസ്‌നേഹത്തിന്‍െറ കാര്യത്തില്‍ പ്രശംസാര്‍ഹമായ പാരമ്പര്യമുള്ളവര്‍തന്നെയാണു കേരളീയര്‍. എന്നാല്‍ ഇന്നോ ഭാരതത്തിലൊരിടത്തും നമ്മെക്കാള്‍ മാതൃഭാഷാസ്‌നേഹം കുറഞ്ഞവര്‍ കാണുമെന്നു തോന്നുന്നില്ല. മാതൃഭാഷയിലെ ഒരക്ഷരംപോലും എഴുതുവാന്‍ അറിയാതെ ഏതു വലിയ ബിരുദവും നേടാന്‍ കഴിയുന്ന ഒരേയൊരു ഭാരതീയ സംസ്‌ഥാനമാണു കേരളം. ഈ ബിരുദധാരികള്‍ക്ക്‌ ഇവിടെ ഉദ്യോഗം ലഭിക്കുന്നതില്‍, മാതൃഭാഷ ഒട്ടും അറിയായ്‌ക തടസ്സമേ അല്ല. എന്നാല്‍ ഇവര്‍ക്കു തമിഴ്‌നാട്ടില്‍ ഉദ്യോഗം കിട്ടി യാല്‍, അതു സ്ഥിരപ്പെടണമെങ്കില്‍ അവിടത്തെ പ്രത്യേക തമിഴ്‌പ്പരീക്ഷ ജയിച്ചിരിക്കണം.
മറ്റെത്ര ഭാഷകളില്‍ പ്രാവീണ്യം നേടിയാലും, ഇതരസംസ്‌ഥാനക്കാരൊന്നും മാതൃഭാഷയെ മറക്കുന്നില്ല. മലയാളികളില്‍ ചിലരാകട്ടെ, അടുത്ത കാലത്ത്‌, അല്‌പം `മുറിയിംഗ്ലീഷ്‌' പറഞ്ഞു തുടങ്ങുമ്പോഴേക്ക്‌ മലയാളത്തെ പുച്ഛിക്കാന്‍ തുടങ്ങുകയായി. അതുമല്ല, തങ്ങള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കും മലയാളം തീരെ വശമില്ലെന്ന കാര്യം അഭിമാനത്തോടെ എടുത്തുപറയാനും ഇവര്‍ക്കു മടിയില്ല. കുറച്ചുകാലമെങ്കിലും വിദേശത്തു കഴിഞ്ഞവരിലാണ്‌ ഈ ദുശ്ശീലം കൂടുതല്‍ പ്രകടമാകുന്നത്‌. ഇവരെല്ലാമുള്‍പ്പെട്ട മലയാളികളുടെ മലയാളം കൂടുതല്‍ കൂടുതല്‍ വികൃതമായിത്തീരുക സ്വാഭാവികം മാത്രം.
-പന്മന രാമചന്ദ്രന്‍നായര്‍ 

Class X Malayalam - (കേരള പാഠാവലി) Unit-II.Chapter-3.യാത്രാമൊഴി

ഭാരതീയ സ്‌ത്രീത്വത്തോടു കാരുണ്യംകാട്ടിയ കൃതി
സീതയുടെ ഭര്‍ത്താവായ രാമന്‍ ഉത്തമനാണെന്നു പ്രസിദ്ധം. എന്നിട്ടും, സീത അനുഭവിച്ചത്‌ ദുസ്സഹമായ വ്യഥയാണ്‌. അപ്പോള്‍ ഒരു സാധാരണ ഭാരതീയസ്‌ത്രീ നേരിടേണ്ടിവരുന്ന ദുഃഖം എത്രത്തോളമാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. നിസ്സഹായമായ ഭാരതീയ സ്‌ത്രീത്വത്തോടു കാരുണ്യം കാട്ടാനും അവര്‍ക്കുവേണ്ടി വാദിക്കാനുമാണ്‌ ആശാന്‍ സീതാകാവ്യമെഴുതിയത്‌. `ചിന്താവിഷ്‌യായ സീത'യില്‍ ഒരു ഫെമിനിസ്‌റ്റ്‌ വ്യാഖ്യാനത്തിനു സാംഗത്യമുണ്ടെന്നര്‍ഥം.
സ്‌ത്രീകളനുഭവിക്കുന്ന അസ്വതന്ത്രതയ്‌ക്കും നിസ്സഹായതയ്‌ക്കുമുള്ള യഥാര്‍ത്ഥകാരണം എന്താണ്‌? പുരുഷന്റെ സ്വാര്‍ഥം മാത്രമോ? ആവണമെന്നില്ല. നിര്‍ദയമായ സാമൂഹികനീതിയുടെ സമ്മര്‍ദ്ദമാണിതിനൊക്കെയും കാരണമായിത്തീരുന്നത്‌. ഭാരതീയമായ പുരുഷപാരമ്പര്യമാണ്‌ ആത്യന്തിക നിമിത്തമെന്നുസാരം. തന്മൂലം, സീതയുടെ ഭര്‍ത്തൃവിമര്‍ശനം മെല്ലെമെല്ലെ പാരുഷ്യം വെടിഞ്ഞു മൃദുലമായിത്തീരുന്നു. രാമന്‍ തെറ്റായ നീതിബോധത്തിന്റെ തടവുകാരനാണെന്നവള്‍ ചിന്തിക്കുന്നു. രാമനും ഒരിരമാത്രമാകുന്നു; തന്നിമിത്തം ദയാര്‍ഹനും. എങ്കിലും, ``സഹധര്‍മിണിയൊത്തു വാഴുവാന്‍ / ഗഹനത്തില്‍ സ്‌ഥലമില്ലിവേണ്ടപോല്‍'' എന്ന ചോദ്യം പിന്നെയും അവശേഷിക്കുകയാണ്‌. ചെങ്കോലിനെക്കാള്‍ യോഗദണ്ഡിനു പ്രാധാന്യവും വന്ദ്യതയും കല്‌പിക്കുന്ന ഒരു സംസ്‌കാരമാണ്‌ ഭാരതത്തിന്റേതെന്നാണ്‌ ധാരണ. അതുള്‍ക്കൊള്ളാനാവാതെ പോയ, രാജാവായ ഭര്‍ത്താവിനെ, സ്‌നേഹാധികാരം കൊണ്ടു വിമര്‍ശിക്കുകയാണു സീത.

കടപ്പാട്‌: ആശാന്‍ കവിത - പുരാവൃത്ത പഠനം 

സീതയുടെ ഛായാപടം
രാജാ രവിവര്‍മ്മ രചിച്ച സീതയുടെ ഛായാപടമാണ്‌ ചിന്താവിഷ്ടയായ സീതയുടെ രചനയ്‌ക്ക്‌ ആശാനു പ്രചോദനമായി ഭവിച്ചതെന്നു പറയപ്പെടുന്നു. പ്രസ്‌തുത ചിത്രത്തില്‍
കണ്ണുംനട്ട്‌ അദ്ദേഹം ധ്യാനമൂകനായി നില്‍ക്കുമായിരുന്നുവത്രേ. സീതയെക്കുറിച്ച്‌ വിവിധ ഭാരതീയഭാഷകളില്‍ അനേകം കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍, `വീണപൂവി'നെപ്പോലെ ആശാന്റെ `സീത'യും ഒരു അന്യാദൃശകാവ്യമാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇൗ പുരാതനകഥയ്‌ക്ക്‌ ആശാന്‍ പുതുരൂപം നല്‌കി അവതരിപ്പിച്ചു. 

Tuesday, 21 May 2013

Class X - അടിസ്‌ഥാന പാഠാവലി യൂണിറ്റ് I : വാക്കിന്‍െറ കൂടെരിയുന്നു

ആഫ്രിക്കന്‍രാജ്യമായ കെനിയയില്‍ ബാണ്ടു, നൈലോട്ടിക്‌ എന്നിങ്ങനെ രണ്ടു പ്രമുഖവിഭാഗങ്ങളിലായി എഴുപതുഗോത്രങ്ങളാണുള്ളത്‌. മൊത്തം ജനസംഖ്യയുടെ ഏതാണ്ട്‌ 22 ശതമാനവും വരുന്ന ഗികുയു വര്‍ഗക്കാരാണ്‌ ഏറ്റവും വലിയ ഗോത്രങ്ങളിലൊന്ന്‌. ഗികുയു എന്നുതന്നെയാണ്‌ ഇവരുടെ മാതൃഭാഷ അറിയപ്പെടുന്നത്‌.
1920 ലാണ്‌ ബ്രിട്ടീഷുകാര്‍ കെനിയയെ പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കിയത്‌. ഗികുയു വര്‍ഗക്കാരനായ കെനിയാറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി 1963ല്‍ കെനിയ സ്വതന്ത്രമായി. കോളനി വാഴ്‌ചയുടെ കാലത്ത്‌ ഗികുയു ഭാഷയ്‌ക്കുണ്ടായ അപചയമാണ്‌ ഗൂഗി വാ തിഓംഗോയുടെ `വാക്കിന്റെ കൂടെരിയുന്നു' എന്ന പാഠഭാഗത്ത്‌ പരാമര്‍ശിക്കുന്നത്‌. റോമന്‍ അക്ഷരമാലയുള്ള സ്വാഹിലിഭാഷയും ഇംഗ്ലീഷുമാണ്‌ കെനിയയിലെ ഔദ്യോഗിക ഭാഷ. ഗികുയു ഗോത്രവര്‍ഗക്കാരില്‍ ധാരാളംപേര്‍ ഇന്നും ഗികുയു ഭാഷ സംസാരിക്കുന്നു. അതോടൊപ്പം കെനിയയിലെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷും സ്വാഹിലിയും.


ഭാഷയും സംസ്‌കാരവും
ഭാഷ ഒരു സാംസ്‌കാരിക ഉല്‌പന്നമാണ്‌. ഓരോ ഭാഷയും അതിന്റെ ജന്മദേശത്തെ സാംസ്‌കാരിക സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നു. മലയാളം എന്ന പദം നമ്മുടെ മാതൃഭാഷയെ മാത്രമല്ല കേരളം എന്ന ദേശത്തെയും (ഭൂമിമലയാളം, മലയാളക്കര) നമ്മുടെ സാംസ്‌കാരിക സമ്പത്തിനെയും സൂചിപ്പിക്കുന്നു. വിശ്വാസങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങള്‍, കലാരീതികള്‍, വസ്‌ത്രധാരണ സമ്പ്രദായങ്ങള്‍, ഭക്ഷണശീലങ്ങള്‍, സാഹിത്യപാരമ്പര്യങ്ങള്‍ ഇവയിലെല്ലാം മലയാളത്തനിമ കാണാം. അധിനിവേശത്തിന്റെ ഫലമായി കെനിയയിലെ `ഗികുയു' എന്ന ഭാഷയോടൊപ്പം അവരുടെ തനതുപാരമ്പര്യ ഘടകങ്ങളെല്ലാം നാശോന്മുഖമായത്‌ `വാക്കിന്റെ കൂടെരിയുന്നു' എന്ന ലേഖനത്തില്‍ പ്രതിപാദിക്കുന്നു. 


ശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാധ്യമം എന്ന നിലയിലും മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യം വളരെ വലുതാണ്‌. എന്നാല്‍ മാതൃഭാഷയുടെ ഈ പ്രാധാന്യം മനസ്സിലാക്കാതെ മലയാളം സംസാരിക്കുന്നതുപോലും അപമാനകരമായി നാം കരുതുന്നു. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ട്‌. മാതൃഭാഷയ്‌ക്ക്‌ ഇത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്‌ ഒരു പക്ഷേ മലയാളനാട്ടില്‍ മാത്രമായിരിക്കും. ഓരോ നാടിനും ഓരോ ഭാഷയുണ്ട്‌്‌. ആ ഭാഷ ആ നാടിന്റെ സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്‌. മാതൃഭാഷ മറക്കുമ്പോള്‍ , അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച്‌ മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെത്തന്നെയാണ്‌ നാം മറന്നുകളയുന്നത്‌. നാം എന്താണ്‌ എന്ന തിരിച്ചറിവ്‌ അവിടെ നഷ്‌ടമാകുന്നു. പിറന്ന മണ്ണില്‍ നിന്ന്‌ അകന്ന്‌ വേരുകള്‍ നഷ്‌ടപ്പെട്ടവരായി മാറുന്നു.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷതാന്‍

എന്ന്‌ മഹാകവി വള്ളത്തോള്‍ പാടിയത്‌ മാതൃഭാഷയുടെ മഹത്വം ഉള്‍ക്കൊണ്ടാണ്‌. സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട്‌ മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ്‌ നാം നടത്തേണ്ടത്‌. എങ്കിലേ ആത്‌മബോധമുള്ളവരായി വ്യക്തിത്വമുള്ളവരായി വളര്‍ന്നുവരാന്‍ നമുക്കാവൂ. മലയാളമണ്ണില്‍ നിന്ന്‌ മലയാളത്തിന്റെ ഗന്ധം നഷ്‌ടമായാല്‍ പിന്നെ മലയാളികളും മലയാളികളുടെ സംസ്‌കാരവും ഒന്നും ഉണ്ടാവില്ല. അതുകൊണ്ട്‌ എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ നാം മാതൃഭാഷയില്‍ അടിയുറച്ച്‌ നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച്‌ നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. 

Class X - കേരള പാഠാവലി യൂണിറ്റ് II : സാഹിത്യത്തിലെ സ്‌ത്രീ

സ്‌ത്രീവിമോചനം എങ്ങനെ?
കേരളത്തില്‍ വൈകുന്നേരമായാല്‍ പിന്നെ എല്ലാ വീടുകളിലും ടി.വി കണ്ണുതുറക്കും. സന്ധ്യമുതല്‍ തുടങ്ങും സീരിയലുകള്‍. എല്ലാറ്റിലുമുണ്ടാകും ഒരു ദുഃഖപുത്രി. കണ്ണുനീര്‍ ഒഴുക്കി, കഷ്‌ടപ്പാടുകള്‍ സഹിച്ച്‌, ക്ഷമിച്ച്‌, സങ്കടപ്പെട്ട്‌ എന്നിട്ടും എല്ലാവരേയും സ്‌നേഹിച്ച്‌, രക്ഷിച്ച്‌, ഭൂമിദേവിയെ തോല്‌പിക്കുന്ന ക്ഷമ പ്രദര്‍ശിപ്പിച്ച്‌ കാണികളുടെ സഹാനുഭൂതി പിടിച്ചുവാങ്ങുന്ന നായികമാര്‍. അവരെക്കണ്ട്‌ കണ്ണീരൊഴുക്കാന്‍ ടിവിക്കുമുന്നില്‍ കൂടുന്നവരില്‍ കൂടുതലും സ്‌ത്രീകളാണ്‌!
അപ്പോള്‍ ദുഃഖപുത്രിമാരെ സൃഷ്‌ടിച്ച്‌ വായനക്കാരെ രസിപ്പിച്ച്‌ തങ്ങളുടെ രചനകളെ വിജയിപ്പിക്കുകയെന്ന പഴയതന്ത്രം ഇന്നും നിലനില്‍ക്കുന്നു എന്നല്ലേ കാണിക്കുന്നത്‌? ദമയന്തിയെയും സാവിത്രിയേയുമൊക്കെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനിടെ ദുഃഖപുത്രിമാരെ അവതരിപ്പിക്കുന്ന പൈങ്കിളി സീരിയലിനെപ്പറ്റിയും ചര്‍ച്ച ചെയ്‌തോളൂ.
ഈ ദുഃഖപുത്രിമാരെ സൃഷ്‌ടിക്കല്‍ വെറുമൊരു ടെക്‌നിക്കുമാത്രമാണ്‌. അവര്‍ വഴി സമൂഹത്തെ നന്നാക്കാനോ സ്‌ത്രീകളുടെ നില മെച്ചപ്പെടുത്താനോ ഒരിക്കലും സാധ്യമല്ല. സാവിത്രിയുടെ കഥ വായിച്ച ഏതെങ്കിലും സ്‌ത്രീ സ്‌ത്രീവിമോചനത്തിനു യത്‌നിച്ചിട്ടുണ്ടോ? ഏതെങ്കിലും പുരുഷന്‍ സ്‌ത്രീയെ കൂടുതല്‍ സ്വതന്ത്രയാക്കാന്‍ തയാറായിട്ടുണ്ടോ?
സ്‌ത്രീക്കു വിമോചനം കിട്ടാന്‍ ഒറ്റവഴിയേ ഉള്ളൂ. അറിവുനേടുക. സാമ്പത്തികമായ സ്വാതന്ത്ര്യം സമ്പാദിക്കുക, ആത്‌മവിശ്വാസമുണ്ടാക്കുക, ധീരയാകുക, സ്വയം വിമോചിപ്പിക്കുക. പാശ്‌ചാത്യരാജ്യങ്ങളിലെ സ്‌ത്രീകള്‍ ഒരളവുവരെ ഈ സ്വാതന്ത്ര്യം സമ്പാദിച്ചിട്ടുണ്ട്‌. അവരുടെ മുഖത്ത്‌ തെളിഞ്ഞുകാണുന്ന ആത്‌മവിശ്വാസം എന്നെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്‌. പുരുഷന്‌ തന്നേക്കാള്‍ എന്തെങ്കിലും കേമമുണ്ട്‌ എന്ന്‌ വിശ്വസിക്കാത്ത എത്രയോ സ്‌ത്രീകളെ അവിടെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്‌!
ശാസ്‌ത്രീയമായി ചിന്തിച്ചാല്‍ സ്‌ത്രീക്കും പുരുഷനും ഒരേതരം മസ്‌തിഷ്‌കമാണ്‌. ഒരേ കഴിവാണ്‌. സമൂഹത്തിന്‌ ഒരുപോലെ സംഭാവന ചെയ്യാന്‍ കഴിവുള്ളവരുമാണ്‌. ആ സത്യം സ്‌ത്രീ സ്വയം കണ്ടെത്തി തനിക്ക്‌ അവകാശപ്പെട്ട സമത്വം പിടിച്ചുവാങ്ങിയാല്‍ മാത്രമേ സ്‌ത്രീവിമോചനം യാഥാര്‍ത്ഥ്യമാകൂ.
പ്രൊഫ. എസ്‌. ശിവദാസ്‌ 

പെണ്‍കാലം 
ഋഗ്വേദനാഗരികതയില്‍ സ്‌ത്രീകളുടെ പദവി പുരുഷന്മാര്‍ക്കൊപ്പമായിരുന്നു. പുരുഷന്മാരെപ്പോലെതന്നെ സ്‌ത്രീകള്‍ വിദ്യ അഭ്യസിക്കുകയും ബ്രഹ്മചര്യം ആചരിക്കുകയും ചെയ്‌തുപോന്നു. അവരെ ഉപനയനവും കഴിപ്പിച്ചിരുന്നു. കൂടാതെ അവര്‍ വേദങ്ങള്‍ പഠിക്കുകയും വേദസ്‌തോത്രങ്ങള്‍ രചിക്കുകയും ചെയ്‌തു. ഉപനിഷത്തുകളുടെ കാലത്ത്‌ ഗാര്‍ഗിയെയും മൈത്രേയിയെയുംപോലെയുള്ള സ്‌ത്രീഋഷികള്‍ ഉണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ സ്വത്തുടമസ്‌ഥത ലഭിച്ചുവെന്നുമാത്രമല്ല വിധവകള്‍ക്ക്‌ പുനര്‍വിവാഹം ചെയ്യുന്നതിനുള്ള അവകാശവുമുണ്ടായിരുന്നു. അവര്‍ അധ്യാപകരാകുകയും ചെയ്‌തു.ശെശവവിവാഹം അക്കാലത്ത്‌ അജ്ഞാതമായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യം അനുവദിച്ചുപോന്നു.അവര്‍തന്നെയാണ്‌ അവരുടെ വിവാഹങ്ങള്‍ നിശ്ചയിച്ചത്‌. ഭാര്യ ബഹുമാന്യമായ ഒരു സ്‌ഥാനം അലങ്കരിക്കുകയും ഭര്‍ത്താവിനോടൊപ്പം മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്‌തു.ഋഗ്വേദകാലത്ത്‌ സ്‌ത്രീകള്‍ക്കുണ്ടായിരുന്ന സ്‌ഥാനം വേദകാലത്തുതന്നെ അനന്തരഘട്ടങ്ങളില്‍ ക്ഷയിച്ചു. മകള്‍ ജനിക്കുന്നത്‌ ശാപമായി കണക്കാക്കാന്‍ തുടങ്ങി. പക്ഷേ പൊതുജീവിതത്തില്‍ പങ്കുചേരാനുള്ള സ്‌ത്രീകളുടെ സ്വാതന്ത്ര്യം തുടര്‍ന്നു. പിന്തുടര്‍ച്ചാവകാശവും സ്വത്തുടമസ്‌ഥതയും അവര്‍ക്കു നിഷേധിക്കപ്പെട്ടു (ശൂദ്രന്മാരെപ്പോലെ). സ്‌ത്രീകളുടെ സമ്പാദ്യംപോലും അവരുടെ ഭര്‍ത്താക്കന്മാരുടെയും പുത്രന്മാരുടെയും സ്വത്തായിത്തീര്‍ന്നു.ഏതായാലും സ്‌ത്രീകള്‍ തുടര്‍ന്നും ഉപനയനം കഴിക്കുകയും വിദ്യ അഭ്യസിക്കുകയും അധ്യാപികമാരായി പണിയെടുക്കുകയും ചെയ്‌തു പോന്നു.എ.ഡി 700നും 1206 നും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള വിവാഹബന്ധം അജ്ഞാതമായിരുന്നില്ല. ബുദ്ധന്‍െറ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നില്ല. അവര്‍ പൊതുജീവിതത്തില്‍ സജീവപങ്ക്‌ വഹിച്ചു. എന്നാല്‍ വേദപഠനത്തിനുള്ള അവകാശം അവര്‍ക്കില്ലായിരുന്നു. സ്‌ത്രീകളുടെ സ്‌ഥിതി യഥാര്‍ഥത്തില്‍ അധഃപതിച്ചത്‌ ഗുപ്‌തകാലഘട്ടത്തിലാണ്‌. ഇക്കാലത്ത്‌
സ്‌ത്രീധനം ഒരു ഏര്‍പ്പാടായി ഉയര്‍ന്നുവന്നു.വിധവകള്‍ക്ക്‌ പുനര്‍വിവാഹം നിഷിദ്ധമായി. കഠിനവ്രതങ്ങളിലും നിഷ്‌ഠകളിലും മുഴുകി അവര്‍ക്ക്‌ ശിഷ്‌ടജീവിതം തള്ളിനീക്കേണ്ടിവന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ഥാവരസ്വത്തിന്മേല്‍ അവകാശമില്ലായിരുന്നു. ഏ.ഡി.ഏഴാംനൂറ്റാണ്ടോടുകൂടി സതി പ്രചാരത്തില്‍ വന്നു.ഇക്കാലത്തുപോലും ചില സ്‌ത്രീകള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിക്കുകയുണ്ടായി. ഏ.ഡി.1206നും 1761നും ഇടയ്‌ക്കുള്ള കാലത്ത്‌ സ്‌ത്രീകളുടെ സ്‌ഥിതി കൂടുതല്‍ മോശമായി. ഇൗ ഘട്ടത്തില്‍ സ്‌ത്രീകളുടെ സ്‌ഥിതിയെ ബാധിച്ചിരുന്ന മുഖ്യസാമൂഹികദുരാചാരങ്ങള്‍ പെണ്‍കുഞ്ഞുങ്ങളെ കൊലചെയ്യല്‍, ശൈശവവിവാഹം, പര്‍ദ, സതി, അടിമത്തം എന്നീസമ്പ്രദായങ്ങളായിരുന്നു.  
കടപ്പാട്‌: ഭാരതീയസമൂഹം. പ്രസിദ്ധീകരണം : കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ 

ഹാര്‍ഡിയുടെ ടെസ്സ്‌

തോമസ്‌ ഹാര്‍ഡിയുടെ മാസ്‌റ്റര്‍പീസ്‌ എന്നു വിശേഷിപ്പിക്കാവുന്ന ടെസ്‌ ഓഫ്‌ ദ ഡ്യൂബ്‌ര്‍വില്‍സ്‌ എന്ന നോവ ലിലെ നായികയാണ്‌ ടെസ്‌. ലോകസാഹിത്യത്തില്‍ത്തന്നെ അവിസ്‌മരണീയമായ സ്‌ഥാനം നേടിയ ഈ ദുരന്തനായിക ഒരു സധാരണ ഗ്രാമീണകുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയാണ്‌്‌. സാമ്പത്തികത്തകര്‍ച്ചയാണ്‌ ഒരു ബന്ധുവിന്‍െറ കൃഷിയിടത്തില്‍ ജോലിക്കുപോകാന്‍ അവള്‍ക്ക്‌ പ്രേരണയായത്‌.അരക്ഷിതത്വവും പ്രതിരോധിക്കാനുള്ള ശേഷിയില്ലായ്‌മയും അവളെ ഭയപ്പെടുത്തി. എങ്കിലും പുരുഷാക്രമണങ്ങളെ തടയാന്‍ അവള്‍ക്കു സാധിച്ചു. ഒടുവില്‍ അവള്‍ പരാജിതയാവുകയും ഫാമിലെ യുവാവിനാല്‍ കീഴ്‌പ്പെടുത്തപ്പെടുകയുമാണ്‌. തുടര്‍ന്ന്‌ അവള്‍ അമ്മയാകുന്നു.


തോമസ്‌ ഹാര്‍ഡി
നാളുകള്‍ക്കുശേഷം കുഞ്ഞ്‌ മരിക്കുകയും ചെയ്യുന്നു. ഇതിനുശേഷമാണ്‌ ക്ലയര്‍ എന്നയാളുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നത്‌. നിഷ്‌കളങ്കയായ അവള്‍ തന്‍െറ ദുരനുഭവങ്ങള്‍ വിവരിച്ച്‌ ഒരു കത്തെഴുതി പ്രതിശ്രുതവരന്‍െറ വീട്ടില്‍ നിക്ഷേപിച്ചെങ്കിലും അയാളതു കാണുന്നില്ല.വിവാഹശേഷം സത്യങ്ങളെല്ലാം തുറന്നുപറയാന്‍ അവള്‍ ധൈര്യം കാണിച്ചു. അതോടെ അവളെ ഉപേക്ഷിച്ച്‌ അയാള്‍ നാടുവിട്ടു. ഇൗ സന്ദര്‍ഭത്തില്‍ ആദ്യം അവളെ നശിപ്പിച്ചവന്‍ വിവാഹാഭ്യര്‍ഥനയുമായി വരുന്നു. ആശ്രയമറ്റ അവള്‍ അയാളോടൊപ്പം കഴിഞ്ഞുവരവെ ഭര്‍ത്താവ്‌ തിരികെയെത്തുന്നു. തടസ്സം നിന്ന ആദ്യപുരുഷനെ അവള്‍ കുത്തിക്കൊല്ലുന്നു. അങ്ങനെ വധശിക്ഷ ഏറ്റുവാങ്ങാനായിരുന്നു അവളുടെ വിധി.

Wednesday, 10 April 2013

Class X - കേരള പാഠാവലി യൂണിറ്റ് I : മുരിഞ്ഞപ്പേരീം ചോറും

വിദൂഷകന്‍
സംസ്‌കൃതനാടകങ്ങളില്‍ നായകന്റെ ചങ്ങാതിയായി വരുന്ന കഥാപാത്രമാണ്‌ വിദൂഷകന്‍. രാജാവിനെ വിനോദിപ്പിക്ക ലാണ്‌ വിദൂഷകന്റെ ദൗത്യം. 
കൂടിയാട്ടത്തിലെ വിദൂഷകന്‍
സുഭദ്രാധനഞ്‌ജയം നാലാം ദിവസമാണ്‌ വിദൂഷകന്റെ പുറപ്പാട്‌. ആദ്യം അണിയറയില്‍ നിന്ന്‌
`ഭോ ഭോ ഭയവന്തോ മഹേസിണോ
ഭിക്‌ഖം ദേധ ഭിക്‌ഖം ദേധ'
എന്ന പ്രാകൃതവാക്യം പറയുന്നതു കേള്‍ക്കാം. താമസമുണ്ടാവില്ല, നല്ലൊരു വിദൂഷകവേഷം ഒരു ചെറിയ നാക്കിലകൊണ്ട്‌ കുമ്പിള്‍ കുത്തിപ്പിടിച്ചു താണുകിഴിഞ്ഞ്‌ ഭിക്ഷ ചോദിച്ചുകൊണ്ട്‌ അരങ്ങത്തു പ്രവേശിക്കും. മുഖത്തും മാറത്തും കൈകളിന്മേലും അരിമാവുപൂശി, നെറ്റി, മൂക്ക്‌, കവിള്‍, താടി, മാറ്‌, കൈകള്‍ ഇവിടെയെല്ലാം ചുവന്ന പൊട്ടുകള്‍ തൊട്ട്‌ , കണ്‍പോളയടക്കം മഷിയെഴുതി വാലിട്ട്‌, മേല്‍ക്കൊമ്പും കീഴ്‌ക്കൊമ്പുമായി മീശവച്ച്‌, കുടുമ, വാസികം, പീലിപ്പട്ടം, ചെവിപ്പൂവ്‌ ഇവ ധരിച്ച്‌, ചെവികളിലൊന്നില്‍ തെച്ചിമാലയും മറ്റതില്‍ വെറ്റിലച്ചുരുളുമണിഞ്ഞ്‌, മാറ്റുമടക്കി പൃഷ്‌ഠം കനപ്പിച്ചുടുത്ത്‌, കടിസൂത്രംകെട്ടി, ഉത്തരീയവുമായി ഹാസ്യരസം തുളുമ്പുന്ന നല്ലൊരു വിദൂഷകവേഷം! രംഗത്തു മുഴുവന്‍ പര്‍ണശാലകളാണെന്ന സങ്കല്‍പ്പത്തില്‍ ഓരോ ഭാഗത്തും ചെന്നു മാറിമാറി ഭിക്ഷ യാചിക്കലും ഒന്നും കിട്ടാതെ നിരാശനാവലുമാണ്‌ ആദ്യം. പിന്നെ ആ നടന്‍ `ചാരി' എന്നു പറയുന്ന ഒരുതരം നൃത്തമാടി വിദൂഷകസ്‌തോഭം നടിക്കാന്‍ തുടങ്ങുന്നു. എന്തോ വായിലിട്ടുപോക്കിത്തിന്നുന്നതായി നടിക്കുക, പൂണൂല്‍ തുടയ്‌ക്കുക, കുടുമ വേര്‍പെടുത്തുക, ഉത്തരീയം മടക്കിപ്പിഴിഞ്ഞു സര്‍വാംഗം വീശുക, ഇങ്ങനെ ചിലത്‌ കാണിച്ച്‌ ഉത്തരീയാന്തംകൊണ്ട്‌ മുഖം മറച്ചുപിടിച്ചു പരമ്പരയാ ചെയ്‌തു വരാറുള്ള ജപം നിര്‍വഹിച്ചുകഴിഞ്ഞാല്‍പ്പിന്നെ `തസ്‌മൈ നമ: കര്‍മണേ' എന്നു തുടങ്ങുകയായി. `ബ്രഹ്മ യേനാ കുലാലവന്നിയമിതാ: എന്ന പദ്യത്തിന്റെ അര്‍ത്ഥം വിസ്‌തരിച്ചു വ്യാഖ്യാനിക്കലാണ്‌ ആദ്യത്തെ ചടങ്ങ്‌. മലയാളത്തില്‍ തന്നെയാണ്‌ വിദൂഷകന്റെ വ്യാഖ്യാനമെല്ലാം. കൂടിയാട്ടത്തില്‍ വിദൂഷകന്‍ മാത്രമേ മലയാളം സംസാരിക്കുന്നതായിട്ടുള്ളൂ. നായകന്റെ ഭാഷ സംസ്‌കൃതവും നായികയുടേതു പ്രാകൃതവുമാണ്‌. 



Wednesday, 23 January 2013

Class X - കേരള പാഠാവലി യൂണിറ്റ് I : കാലിലാലോലം ചിലമ്പുമായ്

അധ്യായം I :  ചെറുതായില്ല ചെറുപ്പം

രംഗാവതരണത്തില്‍ ഏറ്റവും മികച്ച ആട്ടക്കഥകളില്‍ പ്രഥമസ്ഥാനമാണ് ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയ്ക്കുള്ളത്. നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ള നളചരിതം ആട്ടക്കഥയിലെ ഒന്നാം ദിവസത്തില്‍ നിന്നെടുത്ത ഒരു ഭാഗമാണ്   ചെറുതായില്ല ചെറുപ്പം. ഈ സന്ദര്‍ഭം ഉള്‍പ്പെട്ട ഒരു വീഡിയോ കാണൂ.

നളചരിതം ആട്ടക്കഥ ഒന്നാം ദിവസം


കേരളത്തിലെ ക്ലാസിക്‌ ദൃശ്യകലകളില്‍ 
കഥകളിയുടെ സ്ഥാനം.

കഥകളിയുടെ ഉത്‌ഭവചരിത്രം - 17, 18 നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്ന കൊട്ടാരക്കര തമ്പുരാനാണ്‌ ഈ ദൃശ്യകലയ്‌ക്ക്‌ രൂപം നല്‍കിയതെന്ന്‌ കരുതപ്പെടുന്നു. കഥകളിയുടെ ആദിരൂപമായി കരുതുന്ന രാമനാട്ടത്തിന്റെ രചയിതാവാണ്‌ കൊട്ടാരക്കര തമ്പുരാന്‍. ഇദ്ദേഹം മാനവേദസാമൂതിരിയുടെ കൃഷ്‌ണനാട്ടത്തെപ്പറ്റി കേട്ടറിഞ്ഞ്‌ ഒരിക്കല്‍ കൃഷ്‌ണനാട്ടസംഘത്തെ തന്റെ നാട്ടിലേക്കു ക്ഷണിച്ചു. കൃഷ്‌ണനാട്ടം കണ്ടു രസിക്കാന്‍ പ്രാപ്‌തിയുള്ളവര്‍ തെക്കില്ലെന്നു പറഞ്ഞ്‌ സാമൂതിരി ക്ഷണം നിരസിച്ചു. ഇതില്‍ അമര്‍ഷംപൂണ്ട കൊട്ടാരക്കര തമ്പുരാന്‍ കൃഷ്‌ണനാട്ടത്തിനു പകരം രാമായണകഥ അഭിനയത്തിനു യോജിച്ചവിധം നിര്‍മിച്ചു. ഇത്‌ പിന്നീട്‌ പലവിധ പരിഷ്‌കാരങ്ങള്‍ക്കും വിപുലീകരണത്തിനും വിധേയമായി ഇന്നത്തെ കഥകളിയായിത്തീര്‍ന്നു.


കഥകളിസംഗീതവും കഥകളിവാദ്യങ്ങളും 

കഥകളിയില്‍ വാചികാഭിനയത്തിനു പകരമായിട്ടാണ്‌ കഥകളിസംഗീതം ഉപയോഗിക്കുന്നത്‌. ഇത്‌ ഭാവപ്രധാനമാണ്‌. സംഗീതത്തിനല്ല പ്രാധാന്യം. രണ്ടു പേരാണ്‌ പാടുന്നത്‌. മുന്‍പാട്ടുകാരനെ പൊന്നാനി എന്നും രണ്ടാംപാട്ടുകാരനെ ശിങ്കിടി എന്നും പറയുന്നു. ചെണ്ട, ചേങ്ങില, ശുദ്ധമദ്ദളം, ഇലത്താളം ഇവയാണ്‌ പ്രധാന കഥകളിവാദ്യങ്ങള്‍. ചിലയവസരങ്ങളില്‍ ഇടയ്‌ക്കയും ഉപയോഗിക്കാറുണ്ട്‌. 

  • കഥകളിച്ചടങ്ങുകള്‍
1. കേളികൊട്ട്‌ - ഇത്‌ സന്ധ്യയോടുകൂടി നടത്തുന്നു. കഥകളിയുടെ വാദ്യോപകരണങ്ങളായ ചെണ്ടയും മദ്ദളവും ചേങ്ങിലയും ഇലത്താളവുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌.
2. അരങ്ങുകേളി (ശുദ്ധമദ്ദളം) - സന്ധ്യയ്‌ക്ക്‌ അരങ്ങത്ത്‌ വിളക്കുവയ്‌ക്കുന്നു. അതിനുശേഷം ചെണ്ടയൊഴിച്ചുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച്‌ അരങ്ങുകേളി നടത്തുന്നു.
3. തോടയം - ഇത്‌ രംഗപൂജയാണ്‌. എല്ലാ നടന്മാരും തോടയം എടുത്തശേഷം മാത്രമേ താന്താങ്ങളുടെ വേഷം കെട്ടാന്‍ തുടങ്ങാവൂ എന്നാണ്‌ നിയമം. 
4. വന്ദനശ്ലോകം - തോടയം കഴിഞ്ഞാല്‍ പാട്ടുകാരായ പൊന്നാനിയും ശിങ്കിടിയും വന്ദനശ്ലോകം ചൊല്ലണം.
5. പുറപ്പാട്‌ - രണ്ട്‌ കുട്ടിത്തരം വേഷക്കാര്‍ രംഗത്തുവന്ന്‌ മേലാപ്പ്‌, ആലവട്ടം, വെഞ്ചാമരം, ശംഖനാദം എന്നിവയുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്നു.
6. മേളപ്പദം - ഗീതഗോവിന്ദത്തിലെ മഞ്‌ജുതര എന്ന ഗീതം ആലപിക്കുകയും മേളക്കാര്‍ അതിനു കൂടുകയും ചെയ്യുന്നു. ഈ ചടങ്ങിന്‌ `മഞ്‌ജുതര' എന്നുകൂടി പേരുണ്ട്‌.
7. കഥാരംഭം - മേളപ്പദം കഴിഞ്ഞാലുടനെ കഥ ആരംഭിക്കുകയായി.


  • കഥകളിവേഷങ്ങള്‍: കഥാപാത്രസ്വഭാവമനുസരിച്ചാണ്‌ കഥകളിയിലെ വേഷവിഭജനം. പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവ സത്വരജസ്‌തമോഗുണങ്ങളില്‍ ഒാരോ ഗുണത്തെ പ്രതിനിധീകരിക്കുന്നു. 
  • പച്ചവേഷങ്ങളെല്ലാം സത്വഗുണപ്രധാനങ്ങളാണ്‌. അവ സല്‍സ്വഭാവികളെ പ്രതിനിധീകരി ക്കുന്നു. ധര്‍മപുത്രര്‍, നളന്‍, ദക്ഷന്‍, ഭീമസേനന്‍, അര്‍ജുനന്‍ തുടങ്ങിയവര്‍ പച്ചവേഷങ്ങളി ല്‍പ്പെടുന്നു. 
  • നന്മയോടൊപ്പം തിന്മയും ഇടകലര്‍ന്ന രജോഗുണപ്രധാന കഥാപാത്രങ്ങളാണ്‌ കത്തി വേഷക്കാര്‍. ദുരേ്യാധനന്‍, 
  • കീചകന്‍, രാവണന്‍, നരകാസുരന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ കത്തിവേഷക്കാരാണ്‌. 
  • കരി ക്രൂരസ്വഭാവികളായ തമോഗുണകഥാപാത്രങ്ങളാണ്‌. ആണ്‍കരി, പെണ്‍കരി എന്ന്‌ രണ്ടു തരമുണ്ട്‌. കാട്ടാളന്‍ ആണ്‍കരിയും സിംഹിക, നക്രതുണ്ഡി, ശൂര്‍പ്പണഖ, പൂതന തുടങ്ങിയവ പെണ്‍കരിയുമാണ്‌.
  • താടി മൂന്നുവിധത്തിലുണ്ട്‌ - വെള്ള, കറുപ്പ്‌, ചുവപ്പ്‌. 
  • ചുവന്നതാടി തമോഗുണപ്രധാനികളും കറുത്തതാടി കിരാതന്മാരും കലിയെപ്പോലെയുള്ള ദുഷ്‌ടകഥാപാത്രങ്ങളും വെള്ളത്താടി സത്വഗുണപ്രധാനികളും. ദുശ്ശാസനന്‍, ത്രിഗര്‍ത്തന്‍, ബകന്‍ തുടങ്ങിയ വേഷങ്ങള്‍ ചുവന്നതാടിയും ഹനുമാന്‍ വെള്ളത്താടിയുമാണ്‌. സ്‌ത്രീവേഷ ങ്ങളും മഹര്‍ഷിമാരും മിനുക്കുവേഷക്കാരാണ്‌. 
കഥകളി വാദ്യങ്ങള്‍
  • ചെണ്ട


കഥകളിക്കുപയോഗിക്കുന്ന വാദ്യങ്ങളില്‍ സുപ്രധാനമാണ്‌ ചെണ്ട. 18 വാദ്യവും ചെണ്ടയ്‌ക്കു താഴെ എന്നൊരു പഴമൊഴി വരെയുണ്ട്‌. ചെണ്ട തനി കേരളീയ വാദ്യമാണ്‌. ദീര്‍ഘകാലത്തെ നിരന്തരമായ അഭ്യസനം കൊണ്ടു മാത്രമേ ചെണ്ടയില്‍ സാമാന്യ പരിചയം നേടാന്‍ സാധിക്കൂ. 
2 വര്‍ഷത്തെ നിരന്തരമായ അഭ്യസനത്തിലൂടെ മാത്രമേ തായമ്പക കൊട്ടാന്‍ കഴിയൂ. തായമ്പക വരെയുള്ള പഠനം ശാസ്‌ത്രീയമായി സിദ്ധിച്ചതിനു ശേഷമേ കഥകളി മേളത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.
  • ചേങ്ങില


ലോഹങ്ങള്‍കൊണ്ടു നിര്‍മ്മിക്കുന്ന ഘനവാദ്യം എന്ന ഇനത്തില്‍ പെടുത്താവുന്നതാണ്‌ ചേങ്ങില. കഥകളിയില്‍ ചേങ്ങിലക്കാരനാണ്‌ യഥാര്‍ത്ഥ സൂത്രധാരന്‍. കഥകളിയിലെ രംഗകര്‍മ്മങ്ങള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട പൊന്നാനി ഭാഗവതരുടെ കൈയിലിരിക്കുന്ന ചേങ്ങിലയിലെ അടിയാണ്‌ കഥകളിരംഗത്ത്‌ സുപ്രധാനം. ചൊല്ലിയാടിക്കുന്നതും കലാശമിട്ടുകൊടുക്കുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം ചേങ്ങിലക്കോലിന്‍െറ നിര്‍ദ്ദേശങ്ങളാണ്‌.
  • ഇലത്താളം

ഘനവാദ്യങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണിത്‌.
അഗ്‌നിയില്‍ ശുദ്ധിചെയ്‌ത വെങ്കലമാണ്‌ ഇതിനുപയോഗിക്കുന്നത്‌. വെങ്കലംകൊണ്ട്‌ വൃത്താകൃതി നിര്‍മ്മിക്കപ്പെട്ട രണ്ടു കട്ടകള്‍ ചേരുന്നതാണ്‌ ഇലത്താളം. രണ്ടിന്‍െറയും മധ്യത്തില്‍ ചരടുകോര്‍ത്ത്‌ ബന്ധിക്കത്തക്ക ദ്വാരമുണ്ടായിരിക്കണം. ഇലത്താളത്തിന്‌ കൈമണി എന്നും പറയും.
  • ശംഖ്‌

കഥകളിയില്‍ ഉപയോഗിക്കുന്ന വിവിധ വാദ്യങ്ങളില്‍ ഒന്നാണ്‌ ശംഖ്‌. കട്ടിയായ പുറന്തോടോടുകൂടിയ ഒരു ജീവിയാണ്‌ ശംഖ്‌. പുറന്തോടാണ്‌ ഊതുന്നതിന്‌ ഉപയോഗിക്കുന്നത്‌. ക്ഷേത്രങ്ങളിലെ പൂജാതികര്‍മ്മങ്ങള്‍ക്കു പുറമേ പ്രചീന കലകളായ കൂടിയാട്ടം കഥകളി എന്നിവയ്‌ക്കും ശംഖനാദം പതിവുണ്ട്‌. ശംഖൂതുമ്പോള്‍ ആദ്യം നേര്‍ത്ത ശബ്‌ദത്തില്‍ തുടങ്ങി ക്രമേണ ഛസ്ഥായിയിലെത്തി പിന്നെ മെല്ലെ നേര്‍ത്തുവന്ന്‌ ശബ്‌ദം പ്രകൃതിയില്‍ ലയിക്കണം എന്നതാണ്‌ തത്വം.
  • ശുദ്ധമദ്ദളം

ശബ്‌ദശുദ്ധിവരുത്തിയ മദ്ദളത്തിന്‌ ശുദ്ധമദ്ദളം എന്നു പറയുന്നു. പണ്ടു കഥകളിക്കും മറ്റും തൊപ്പിമദ്ദളമാണ്‌ ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ മദ്ദളവാദ്യത്തില്‍ വരുത്തിയ പരിഷ്‌കാരത്തിന്‍െറ ഫലമായി ഇന്ന്‌ നാം കേള്‍ക്കുന്ന വിധം ശബ്‌ദശുദ്ധി ലഭിച്ചിട്ടുള്ള ശുദ്ധമദ്ദളം അഥവാ വീരമദ്ദളം ഉപയോഗിക്കുന്നു. 

കഥകളി നടന്‍ കുടമാളൂര്‍ മുരളീകൃഷ്‌ണന്‍ ലേബര്‍ ഇന്‍ഡ്യക്ക്‌ നല്‍കിയ അഭിമുഖം 


കുടമാളൂര്‍ മുരളീകൃഷ്‌ണന്‍
സ്‌ത്രീവേഷങ്ങളിലൂടെ കഥകളിവേദിക്ക്‌ സുപരിചിതനായ കലാകാരനാണ്‌ കുടമാളൂര്‍ മുരളീകൃഷ്‌ണന്‍. പ്രശസ്‌ത കഥകളി ആചാര്യനായ കുടമാളൂര്‍ കരുണാകരന്‍നായരുടെ പൗത്രനും പ്രശസ്‌ത കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ പുത്രനാണ്‌ ഇദ്ദേഹം


  • നമ്മുടെ സാംസ്‌കാരിക ജീവിതത്തിലെ പൊന്‍തരികളായിരുന്ന കഥകളിയടക്കമുള്ള ക്ലാസിക്‌ കലകള്‍ പുതുതലമുറയ്‌ക്ക്‌ അന്യമാവുകയാണോ? എന്താണ്‌ വിലയിരുത്തല്‍?

നമ്മുടെ കുട്ടികള്‍ക്ക്‌ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. എല്ലാം അവര്‍ക്കു ചുറ്റുമുണ്ട്‌. അതിനെ തിരിച്ചറിയുകയും അതില്‍നിന്ന്‌ വേണ്ടതു സ്വീകരിക്കുകയുമാണ്‌ ചെയ്യേണ്ടത്‌. 

  • ക്ലാസിക്‌ കലകള്‍ വിദഗ്‌ധസംഘത്തിന്റെ ആസ്വാദനത്തിനുമാത്രം വഴങ്ങുന്നതുകൊണ്ടാണോ അതില്‍നിന്നും സാധാരണക്കാര്‍ അകന്നുപോകുന്നത്‌?

ഒരു പരിധിവരെ ശരിയാണ്‌. പക്ഷേ ഇന്നും ക്ഷേത്രങ്ങളിലും മറ്റും കഥകളി അവതരിപ്പിക്കുമ്പോള്‍ സാധാരണക്കാരായ ധാരാളം പ്രേക്ഷകര്‍ എത്തുന്നുണ്ട്‌. സാധാരണക്കാരുമായി സംവദിക്കുന്ന കീചകവധം, കര്‍ണശപഥം, കിര്‍മ്മീരവധം, മണ്ണാത്തി തുടങ്ങിയ കഥകള്‍ അവതരിപ്പിച്ചാല്‍ അത്‌ ഏതുതരം പ്രേക്ഷകരെയും ആകര്‍ഷിക്കും. 

  • പന്ത്രണ്ടു വയസ്സിനു മുമ്പേ തുടങ്ങേണ്ട കഠിന പരിശീലനത്തിലൂടെയാണ്‌ ഒരു കഥകളി കലാകാരന്‍ രൂപംകൊള്ളുന്നത്‌. വേഗതയെ ഇഷ്‌ടപ്പെടുന്നവരാണ്‌ പുതുതലമുറ. അവരിലേക്ക്‌ ഇൗ കലാരൂപം എങ്ങനെ കൈമാറ്റം ചെയ്യപ്പെടാനാകും? 

കഥകളിപാഠങ്ങള്‍ കുട്ടികളിലേക്ക്‌ രസകരമായി എത്തിക്കുകയാണ്‌ ഏകമാര്‍ഗം. അഭിനയക്കളരിപോലുള്ളവ ഇതിനു സഹായകമാകും. കഥകളി ഒരിക്കലും വായിച്ചു മനസ്സിലാക്കേണ്ട കലയല്ല. കണ്ട്‌ മനസ്സിലാക്കേണ്ടതാണ്‌. അങ്ങനെയേ അതിന്റെ മഹത്വം തിരിച്ചറിയാന്‍ കഴിയൂ. അപ്പോള്‍ നാം ഇൗ കലയെ സ്‌നേഹിച്ചു തുടങ്ങും. നമുക്കു നഷ്‌ടപ്പെടുന്നതെന്താണെന്നു തിരിച്ചറിയും.

  • എത്ര വര്‍ഷമായി താങ്കള്‍ കഥക ളിരംഗത്ത്‌ പ്രവര്‍ത്തിക്കുന്നു?

6-ാം വയസ്സില്‍ മുത്തച്‌ഛന്റെ ഷഷ്‌ടിപൂര്‍ത്തി സ്‌മാരകമായി കുടമാളൂര്‍ കലാകേന്ദ്രത്തില്‍ തുടങ്ങിയതാണ്‌ കഥകളി അഭ്യസനം. പത്താംവയസ്സില്‍ അരങ്ങേറ്റം. അന്നു മുതല്‍ രംഗാവതരണം നടത്തിവരുന്നു.
  • ഏതു വേഷം ചെയ്യുന്നതാണ്‌ കൂടുതല്‍ ഇഷ്‌ടം?
സ്‌ത്രീവേഷം ചെയ്യുന്നതിനോടാണ്‌ കൂടുതല്‍ താല്‌പര്യം. മുത്തച്‌ഛനും അച്‌ഛനും സ്‌ത്രീവേഷം ചെയ്യുന്നതില്‍ പ്രമുഖരായിരുന്നു.
  • പുതുതലമുറയെ കഥകളിയില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ഒരു ഘടകം അതിന്റെ ദൈര്‍ഘ്യമല്ലേ? കഥകളി അവതരണത്തിന്റെ ദൈര്‍ഘ്യം കുറയ്‌ക്കാമോ?
കാലോചിതമായ മാറ്റങ്ങള്‍ കഥകളിയിലും വരുത്താം. ചടങ്ങുകള്‍ ഒഴിവാക്കി നേരെ കഥയിലേക്കു കടക്കാറുണ്ട്‌. പണ്ടൊക്കെ പുലരുന്നതുവരെയായിരുന്നു കളി. ഇന്ന്‌ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കഥകളും അവതരിപ്പിക്കുന്നു. പുതിയ തലമുറയെ കഥകളിയിലേക്ക്‌ അടുപ്പിക്കാന്‍ ഇത്തരം ചില മാറ്റങ്ങള്‍ വരുത്താം. 
  • മലയാളികളുടെ അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകം റിയാലിറ്റിഷോകളുടെയും വിവരസാങ്കേതിക വിദ്യയുടെയും വെള്ളപ്പാച്ചിലില്‍ കടപുഴകിപ്പോകാതിരിക്കാന്‍ താങ്കള്‍ക്ക്‌ എന്തുമാര്‍ഗമാണ്‌ നിര്‍ദ്ദേശിക്കാനുള്ളത്‌?
റിയാലിറ്റിഷോകളും മറ്റും ഒരു ഘട്ടം കഴിയുമ്പോള്‍ ആസ്വാദകരില്‍ മടുപ്പുളവാക്കും. കാമ്പുള്ള, മൂല്യമുള്ള, വെള്ളംചേര്‍ക്കാത്ത കഥകളി പോലുള്ള കലകള്‍ കാലത്തെ അതിജീവിക്കുകതന്നെ ചെയ്യും. 

നവരസങ്ങള്‍
1. ശൃംഗാരം: സ്‌ത്രീപുരുഷന്മാരുടെ പവിത്രമായ സ്‌നേഹത്തെയാണ്‌ ഇതില്‍ വര്‍ണിക്കുക.
ശൃംഗാരത്തിന്റെ സ്ഥായിഭാവം രതിയാണ്‌.
അഭിനയരീതി: കടക്കണ്ണുകൊണ്ട്‌ കടാക്ഷിച്ച്‌ പുരികങ്ങളെ ഭംഗിയായി അല്‌പം ഉയര്‍ത്തി ചലിപ്പിച്ച്‌ അധരം മന്ദസ്‌മിതമാക്കി മുഖരാഗം പ്രസന്നമാക്കിത്തീര്‍ത്താല്‍ ശൃംഗാരരസമാകും.
2. വീരരസം: സ്ഥായിഭാവം ഉത്‌സാഹം
അഭിനയരീതി: കൃഷ്‌ണമണികളെ ഉജ്ജ്വലമായി തുറിപ്പിച്ച്‌ പുരികം പൊക്കുകയും ചിലപ്പോള്‍ ഇളക്കുകയും കണ്‍പോളകളെ നീളം വരുത്തി പിടിക്കുകയും കവിള്‍ ഉയര്‍ത്തുകയും മുഖരാഗം രക്തമയമാക്കുകയും ചെയ്‌താല്‍ വീരരസമായിത്തീരും.
3.കരുണം: സ്ഥായിഭാവം ശോകം
അഭിനയരീതി: കൃഷ്‌ണമണി ശക്തി കുറച്ചു കീഴ്‌പ്പോട്ടു വീഴ്‌ത്തുകയും മൂക്കു നിശ്ചലമായിരിക്കുകയും കവിള്‍ ഒടിച്ചിട്ട്‌ കഴുത്ത്‌ ഓരോ ഭാഗത്തേക്കും ക്രമേണ ചെരിക്കുകയും മുഖരാഗം ശ്യാമമാക്കുകയും ചെയ്‌താല്‍ കരുണരസം ജനിക്കും.
4. ഹാസ്യം: സ്ഥായിഭാവം ഹാസം
അഭിനയരീതി: ഒരു പുരികം മാത്രം പൊക്കി കൃഷ്‌ണമണികളെ ഉള്ളിലേക്ക്‌ ആകര്‍ഷിച്ച്‌ മൂക്കു ചുരുക്കിപ്പിടിക്കുകയും കണ്‍പോളകള്‍ അല്‌പം ചെറുതാക്കുകയും മുഖരാഗം പ്രസന്നമാക്കുകയും ചെയ്‌താല്‍ ഹാസ്യരസം.
5. അത്‌ഭുതം: അസാധാരണമോ ലോകോത്തരമോ ആയ വസ്‌തുക്കളുടെ ദര്‍ശന-ശ്രവണാദികളാല്‍ മനസ്സിലുണ്ടാകുന്ന കുതൂഹലമാണ്‌ വിസ്‌മയം.
അഭിനയരീതി: പുരികങ്ങള്‍ ഒരുപോലെ ഭംഗിയില്‍ പൊക്കി ദൃഷ്‌ടി ക്രമേണ പുറത്തേക്കു തള്ളുകയും ഇരുപോളകളും നീളം വരുത്തിക്കൊണ്ടു നോക്കുകയും താടിയും കഴുത്തും കുറച്ചു മുന്നോട്ടു തള്ളിപ്പിടിക്കുകയും മുഖരാഗം പ്രസന്നമാക്കുകയും ചെയ്‌താല്‍ അത്‌ഭുതരസം.
6. ഭയാനകം: സ്ഥായിഭാവം ഭയം
അഭിനയരീതി: പുരികങ്ങളോരോന്നായും പിന്നീട്‌ ഒന്നിച്ചും ഉയര്‍ത്തിയിട്ട്‌ കൃഷ്‌ണമണികളെ ശക്തിയോടെ പുറത്തേക്കു തള്ളുകയും കൂടെക്കൂടെ ഇളക്കുകയും ഇരുവശത്തേക്കും കഴുത്തു ചെരിച്ചു നോക്കുകയും മൂക്കിന്റെ സുഷിരങ്ങള്‍ വിടര്‍ത്തുകയും അധരം ഉള്ളിലേക്കു വലിച്ചു പിടിക്കുകയും മുഖരാഗം ആദ്യം ശ്യാമവും പിന്നീടു രക്തവും ആക്കുകയും ചെയ്‌താല്‍ ഭയാനകരസമായിത്തീരും.
7. ബീഭത്‌സം: സ്ഥായിഭാവം ജുഗുപ്‌സ
അഭിനയരീതി: ദൃഷ്‌ടിയെ ഉള്ളിലേക്ക്‌ ആകര്‍ഷിക്കുകയും പുരികങ്ങള്‍ താഴ്‌ത്തി മൂക്കു ചുരുക്കുകയും കണ്‍പോളകള്‍ തമ്മിലടിക്കുകയും ചുണ്ടു വളച്ചുപിടിക്കുകയും കവിള്‍ ഒടിച്ചിടുകയും കഴുത്തു കുനിക്കുകയും മുഖരാഗം കുറച്ചു രക്തമാക്കി പ്രയോഗിക്കുകയും ചെയ്‌താല്‍ ബീഭത്‌സരസം.
8. രൗദ്രം: സ്ഥായിഭാവം ക്രോധം
അഭിനയരീതി: കണ്ണു നല്ലപോലെ തുറിപ്പിച്ച്‌ പുരികം രണ്ടും നല്ലപോലെ ഉയര്‍ത്തിപ്പിടിക്കുകയും മൂക്ക്‌ വികസിപ്പിക്കുകയും കണ്‍പോളകളുടെ കട കൂടെക്കൂടെ കുറുക്കുകയും അധരം വിറപ്പിക്കുകയും പല്ലുകടിച്ച്‌ മുഖരാഗം രക്തമാക്കുകയും ചെയ്‌താല്‍ രൗദ്രരസമായിത്തീരും.
9.ശാന്തം: സ്ഥായിഭാവം സംയമനം
അഭിനയരീതി: ദൃഷ്‌ടികളെ നാസാഗ്രത്തില്‍ ചേര്‍ത്തു കണ്‍പോളകള്‍ പകുതി അടച്ചു നിശ്ചലമാക്കിത്തീര്‍ക്കുകയും മുഖരാഗം സ്വാഭാവികമാക്കുകയും ചെയ്‌താല്‍ ശാന്തരസമായി പരിണമിക്കും