Christmas Exam


Labour India Info World

Thursday 17 October 2013

Class IX - Malayalam (അടിസ്‌ഥാന പാഠാവലി Unit-2മണ്ടിമണ്ടിക്കരേറുന്നു മോഹവും)Chapter-2.സമുദായങ്ങള്‍ക്ക്‌ ചിലതു ചെയ്യുവാനുണ്ട്‌

ലളിതജീവിതത്തിന്റെ ഉദാത്ത മാതൃക
സുഖസൗകര്യങ്ങളോടുകൂടിയ ഒരു ജീവിതമാണ്‌ ഞാന്‍ ആരംഭിച്ചത്‌. പക്ഷേ ആ പരീക്ഷണം കുറച്ചുകാലം കൊണ്ടുതീര്‍ന്നു. അലക്കുകാരനു കൊടുക്കേണ്ട തുക വളരെ കൂടുതലായിരുന്നു. എന്നു മാത്രമല്ല അയാള്‍ കൃത്യമായി അലക്കിത്തരാത്തതിനാല്‍ രണ്ടുമൂന്നു ഡസന്‍ ഷര്‍ട്ടും കോളറും കൊണ്ടുപോലും മതിയാകാതെയും വന്നു. കോളര്‍ ദിവസവും മാറ്റണമായിരുന്നു. ഷര്‍ട്ട്‌ ദിവസവുമില്ലെങ്കില്‍ ഒന്നിടവിട്ടെങ്കിലും മാറ്റണം. ഇത്‌ ഇരട്ടിച്ചെലവിനു കാണമായി. എനിക്കത്‌ അനാവശ്യമായി തോന്നി. അതുകൊണ്ട്‌ അലക്കാനുള്ള സാധനസാമഗ്രികള്‍ വാങ്ങി. സ്വയം അലക്കി ആ തുക ലാഭിക്കാന്‍ മുതിര്‍ന്നു.

അലക്കുകാരന്റെ അടിമത്തത്തില്‍ നിന്നു ഞാന്‍ മോചിതനായതുപോലെ തന്നെ ക്ഷുരകനെ ആശ്രയിക്കുന്നതും ഒഴിവാക്കി. ഇംഗ്ലണ്ടില്‍ പോകുന്ന എല്ലാവരും അവിടെ വച്ചു ഷേവു ചെയ്യുന്ന വിദ്യയെങ്കിലും പഠിക്കും. പക്ഷേ, ആരും സ്വന്തം മുടിവെട്ടുന്നതു പഠിച്ചതായി എനിക്കറിവില്ല. എനിക്കതും പഠിക്കണമായിരുന്നു. പ്രിട്ടോറിയയിലെ ഒരു ഇംഗീഷ്‌ ക്ഷുരകന്റെയടുത്ത്‌ ഞാനൊരിക്കല്‍ ചെന്നു. എന്റെ മുടി വെട്ടില്ലെന്ന്‌ അയാള്‍ പുച്ഛത്തോടെ പറഞ്ഞു. എനിക്ക്‌ തീര്‍ച്ചയായും വിഷമം തോന്നി. എങ്കിലും ഉടനെ കത്രിക വാങ്ങി കണ്ണാടിയുടെ മുമ്പില്‍ ചെന്നു ഞാന്‍ സ്വയം മുടി മുറിക്കുകയാണുണ്ടായത്‌. മുന്‍വശത്തെ മുടി വെട്ടുന്നതില്‍ ഞാന്‍ ഏറെക്കുറെ വിജയിച്ചു. പക്ഷേ, പിന്നിലേതു വഷളാക്കി. കോടതിയിലെ സുഹൃത്തുക്കള്‍ അതുകണ്ടു കുലുങ്ങിച്ചിരിച്ചു.
(എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -ഗാന്ധിജി) 

Class IX Malayalam(കേരള പാഠാവലി Unit-4. ഭയകൗടില്യലോഭങ്ങള്‍?വളര്‍ക്കില്ലൊരുനാടിനെ) Chapter-2.പുതിയ ആകാശം പഴയ ഭൂമി

ദൃശ്യമാധ്യമരംഗത്തെ സാങ്കേതികമികവ്‌
വാര്‍ത്താശേഖരണ, വിതരണരംഗങ്ങളിലാണ്‌ വളരെയേറെ പുരോഗതി ദൃശ്യമാധ്യമങ്ങളില്‍ വന്നിട്ടുള്ളത്‌. വളരെ ചെറിയ, സൂക്ഷ്‌മമായ ഇലക്‌ട്രോണിക്‌ ക്യാമറകള്‍ സാധാരണ ക്യാമറകള്‍ക്ക്‌ കടന്നുചെല്ലാന്‍ പറ്റാത്ത ഇടങ്ങളില്‍ ചെന്ന്‌ വാര്‍ത്തകള്‍ ശേഖരിക്കുന്നതും അവ വിവാദപരമായ നിലവാരത്തിലേക്ക്‌ എത്തുന്നതും ഇന്ന്‌ സാധാരണമാണ്‌. അവയുടെ ന്യായാ ന്യായങ്ങളിലേക്കും നൈതികതകളിലേക്കും കടക്കാതെ സാങ്കേതികവിദ്യയുടെ മുന്നേറ്റം എത്രമാത്രമാണെന്നത്‌ ശ്രദ്ധേയമായ വസ്‌തുതയാണ്‌. ലോകത്തിന്റെ ഏത്‌ ഓണംകേറാമൂലയില്‍ നിന്നും ഇത്തരം ക്യാമറകളും ഉപഗ്രഹ ടെലിഫോണുകളും ഉപയോഗിച്ച്‌ തല്‍സമയം വാര്‍ത്താ ദൃശ്യ ങ്ങളെത്തിക്കാന്‍ കഴിയുന്നുണ്ട്‌. മൊബൈല്‍ ടെലിഫോണിലൂടെയും ദൃശ്യങ്ങള്‍ കാണാന്‍ പറ്റുന്നതരത്തിലുള്ള സെല്‍ഫോണ്‍ ടെലിവിഷനും നിലവില്‍ വന്നു കഴിഞ്ഞു. സെല്‍ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേകതരം പരിപാടികള്‍, സമയദൈര്‍ഘ്യം കുറഞ്ഞ വൈവിധ്യമുള്ളവ നിര്‍മിക്കാനും അവയില്‍ പരസ്യങ്ങള്‍ ചേര്‍ക്കുന്നതിനുമുള്ള മത്‌സരം തുടങ്ങിക്കഴിഞ്ഞു. ടെലിഫോണ്‍ ലൈനുകളില്‍ കൂടി ടെലിവിഷനും ഇന്റര്‍നെറ്റും ടെലിഫോണും റേഡിയോയും വീടുകളിലെത്തുന്ന കണ്‍വേര്‍ഷന്‍ ടെക്‌നോളജിയും നടപ്പിലായിക്കഴിഞ്ഞു. ഈ പരസ്‌പരബന്ധപ്പെടല്‍ ശേഷിയുള്ള സംവിധാനത്തിലൂടെ ബാങ്കിംഗ്‌, ഷോപ്പിംഗ്‌ തുടങ്ങിയ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയും.
(ടെലിവിഷനും സമൂഹവും-കെ. കുഞ്ഞിക്കൃഷ്‌ണന്‍) 

Tuesday 10 September 2013

Wednesday 21 August 2013

Class V Malayalam അടിസ്ഥാനപാഠാവലി Unit-II മായുന്ന ഭംഗികള്‍ Chapter-2.ഒരു നഗരം

Class V Malayalam

Class V Malayalam അടിസ്ഥാനപാഠാവലി Unit-II മായുന്ന ഭംഗികള്‍ Chapter-1.പൂമ്പാറ്റയോട്‌

V Malayalam

Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-2.പൂക്കാലം

Class V Malayalam

Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-3.മടക്കം

Class V Malayalam 

Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-1. ഞാറ്റുകിളി

Class V Malayalam 

Wednesday 17 July 2013

Class VII Malayalam കേരളപാഠാവലി Unit-II അതിനുമപ്പുറം

ഹിരോടാഡയ്‌ക്ക്‌ വൈകല്യമില്ല!
ശാരീരികവും മാനസികവുമായ പരാധീനത അനുഭവിക്കുന്നവരെ സമൂഹത്തിന്‌ എങ്ങനെയെല്ലാം പിന്തുണയ്‌ക്കാനാവും എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഹിരോടാഡയുടെ ജീവിതം. ഹിരോടാഡയെക്കുറിച്ച്‌ നിങ്ങള്‍ക്കറിയേണ്ടേ? താഴെക്കൊടുത്തിരിക്കുന്ന കുറിപ്പ്‌ വായിക്കൂ:
കൈയും കാലുമില്ലാതെ ഭൂമിയില്‍ പിറന്നുവീണു. ഇല്ലാത്ത കൈകള്‍ കൊണ്ട്‌ എഴുതി; കാണാത്ത കാലുകൊണ്ട്‌ കളിച്ചു. ആള്‍ ഇപ്പോള്‍ ജപ്പാനിലെ ഷില്‍ജുക്കു എലിമെന്ററി സ്‌കൂളിലെ മുഴുവന്‍സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അത്ഭുതപ്പെടേണ്ട. ജപ്പാനില്‍ വലിയൊരു താരമാണ്‌ ഹിരോടാഡ. സുന്ദരനാണ്‌, കായികതാരമാണ്‌, കളിയെഴുത്തുകാരനാണ്‌ അദ്ദേഹം. നിറപ്പകിട്ടാര്‍ന്ന ഡിസൈന്‍ ഷര്‍ട്ട്‌ ധരിച്ച്‌ സദാ ഉൗര്‍ജ്ജസ്വലനായ ഹിരോടാഡ, നാല്‍പ്പത്തഞ്ചുലക്ഷം കോപ്പി വിറ്റഴിഞ്ഞ `എല്ലാം തികഞ്ഞവര്‍ ആരുമില്ല' എന്ന അനുഭവക്കുറിപ്പുകളുടെ രചയിതാവുമാണ്‌.


ജനിച്ചുവീഴുമ്പോഴേ കൈയും കാലുമില്ലായിരുന്ന കുഞ്ഞിനെ, പ്രതികരണമെന്താവുമെന്ന പേടികൊണ്ട്‌ അമ്മയെ കാണിച്ചത്‌ ഒരു മാസത്തിനുശേഷമാണ്‌. പക്ഷേ മകന്റെ ഓമനത്തം തിരിച്ചറിഞ്ഞ്‌ അമ്മ സന്തോഷിക്കുകയാണു ചെയ്‌തത്‌. മാതാപിതാക്കള്‍ കൊച്ചു ഹിരോടാഡയെ സാധാരണസ്‌കൂളില്‍ സാധാരണ വിദ്യാര്‍ത്ഥിയായി പഠിപ്പിച്ചു. ചക്രക്കസേരയില്‍ സ്‌കൂളിലെത്തിയ അവനെ, സ്വന്തമായി ചക്രക്കസേരയില്ലാത്ത മറ്റു കുട്ടികള്‍ അസൂയയോടെ നോക്കി നിന്നു. അതവനില്‍ ആത്മവിശ്വാസം വളര്‍ത്തി. കൈകള്‍ക്കു പകരമുളള മാംസപിണ്‌ഡത്തിനും താടിക്കുമിടയില്‍ പെന്‍സിലും പേനയും വച്ച്‌ എഴുതിയ ഹിരോടാഡ പാത്രത്തില്‍ ഘടിപ്പിച്ച പ്രത്യേക സ്‌പൂണുകൊണ്ട്‌ ഭക്ഷണം കഴിച്ചു. നിലത്തുരുണ്ടും മറിഞ്ഞും ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു. കൂട്ടുകാര്‍ അവനുവേണ്ടി കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതി. കളിയിലെ മികവ്‌ അവനെ കളിയെഴുത്തിലേക്കു തിരിച്ചു. ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായി.
ഹിരോടാഡയുടെ വിജയം ജപ്പാന്‍കാര്‍ക്ക്‌ വികലാംഗരോടുളള മനോഭാവം തന്നെ മാറ്റിയെടുത്തു. വാഹനങ്ങളില്‍, ശൗചാലയങ്ങളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം വികലാംഗര്‍ക്കായുളള പ്രത്യേക സൗകര്യങ്ങള്‍ അവര്‍ ഒരുക്കി. മനസ്സിനെ ബാധിക്കാത്ത വൈകല്യവുമായി വിജയിച്ച്‌ നിവര്‍ന്നു നില്‍ക്കുകയാണു ഹിരോടാഡ ഒട്ടോടാകെ. 


Tuesday 16 July 2013

Class VI Malayalam (അടിസ്ഥാനപാഠാവലി) Unit-II ഇല്ലംനിറ വല്ലംനിറ Chapters-1. വേരുകള്‍

വേരുകള്‍

Class VI Malayalam - (കേരള പാഠാവലി Unit-II.നന്മയുടെ പൂമരങ്ങള്‍) 3. നന്മയുടെ കടലാസ്‌

ഇടുക്കി ജില്ലയിലെ കാവുംപുറം യു.പി. സ്‌കൂളിലെ അധ്യാപികയായിരുന്ന അക്‌സാമോള്‍ എബ്രാഹം മാതൃഭൂമി ചോക്കുപൊടി പംക്‌തിയില്‍ വിവരിച്ച വിദ്യാലയാനുഭവം.

ധ്യാപന ജീവിതത്തിലെ അനുഭവക്കുറവും അപരിചിതത്വവും പരിശീലനകാലത്തിന്റെ ആദ്യസമയങ്ങളില്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. ബുധനാഴ്‌ചദിവസത്തെ അവസാന പീരിയഡില്‍ ആറാം ക്ലാസിലായിരുന്നു ക്ലാസ്സെടുക്കേണ്ടിയിരുന്നത്‌. കാവുംപുറം ഗവ. യു.പി.എസ്സിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള ക്ലാസ്സും അതായിരുന്നു.
അടിസ്‌ഥാനശാസ്‌്രതമാണ്‌ പഠിപ്പിക്കുന്നത്‌. ചാര്‍ട്ടുകളും പേപ്പറുകളും പുസ്‌തകവുമൊക്കെയായി ഞാന്‍ ക്ലാസ്സിലേക്ക്‌ കയറിച്ചെന്നു. എല്ലാവരും ഭവ്യതയോടെ എഴുന്നേറ്റുനിന്നു. ശാന്തമായ അന്തരീക്ഷം കണ്ടപ്പോള്‍ ഒരാശ്വാസം. പ്രാര്‍ത്ഥനയോടെ ആരംഭിക്കാം എന്നു കരുതി കൈകള്‍ കൂപ്പി, ഒപ്പം കുട്ടികളും.
ക്ലാസിന്റെ പിന്‍നിരയില്‍ നിന്നും ഒരു വലിയ ശബ്‌ദം. ഒരു ചെറിയ ആണ്‍കുട്ടി ബെഞ്ചിലൂടെ നടന്ന്‌ നിലത്തു ചാടിയിറങ്ങി, രണ്ടു കൈകളും വിരിച്ചുപിടിച്ച്‌ `സമയമാം രഥത്തില്‍ ഞാന്‍...' എന്നു തുടങ്ങുന്ന ഗാനം ഉറക്കെ പാടിക്കൊണ്ട്‌ മുന്നോട്ടുവരുന്നു. എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചുനിന്നു. ഉടനെ ആ കുട്ടി എന്റെ ചുറ്റും വട്ടം കറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും കുട്ടികളില്‍ ആരോ പറഞ്ഞു, ``ഫെബിന്‍ അങ്ങനെയാ ടീച്ചറേ...'' പേരു മനസ്സിലായ ഞാന്‍ എവിടെനിന്നോ ധൈര്യം സംഭരിച്ച്‌, ``ഫെബിന്‍, ബെഞ്ചില്‍ പോയിരിക്കൂ'' എന്ന്‌ സ്വരം കടുപ്പിച്ച്‌ പറഞ്ഞു.
ഉടനെ അവന്‍ ബെഞ്ചില്‍ പോയിരുന്നു. സമാധാനം എന്നു വിചാരിച്ച്‌ തിരിഞ്ഞപ്പോഴേക്കും അവന്‍ ക്ലാസ്സിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. ഞാന്‍ ദേഷ്യപ്പെട്ടു. പെട്ടെന്നവന്‍ വായനാമൂലയിലെ പുസ്‌തകങ്ങള്‍ നിരത്താന്‍ തുടങ്ങി. ഞാന്‍ വടിയെടുത്തു. യാതൊരു മാറ്റവുമില്ല. അപ്പോള്‍ മറ്റു കുട്ടികള്‍ പറഞ്ഞു, ``അവനു സുഖമില്ലാത്തതാ...'' അപ്പോഴാണ്‌ അങ്ങനെയൊരു കുട്ടി ഉള്ളതായി പ്രധാന അധ്യാപിക പറഞ്ഞത്‌ ഞാനോര്‍ത്തത്‌. എനിക്ക്‌ വിഷമം തോന്നി.
പെട്ടെന്ന്‌ ഞാന്‍ പറഞ്ഞു, ``ഇനി ടീച്ചറും ഫെബിനും ചേര്‍ന്ന്‌ പുസ്‌തകങ്ങള്‍ അടുക്കിവെക്കും. ഏറ്റവും കൂടുതല്‍ അടുക്കിവെക്കുന്നയാള്‍ ജയിക്കും. ജയിക്കുന്നവര്‍ക്ക്‌ ബെഞ്ചിലിരിക്കാം. തോല്‍ക്കുന്നയാള്‍ ക്ലാസ്‌ കഴിയുംവരെ നില്‌ക്കണം.'' ആദ്യം
സമ്മതിച്ചില്ല. മറ്റു കുട്ടികള്‍ പ്രോത്‌സാഹിപ്പിച്ചു. വേഗം അടുക്കിവെക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നെ തോല്‌പിച്ച സന്തോഷത്തോടെ അവന്‍ ബെഞ്ചില്‍ ചെന്നിരുന്നു. എല്ലാവരും കൈയടിച്ച്‌ അനുമോദിച്ചു. ഒരു ഹീറോയുടെ സന്തോഷം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. തോല്‍വി സമ്മതിച്ച ഞാന്‍ ക്ലാസ്‌ തീരുവോളം നിന്നു. 

Saturday 13 July 2013

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-3. സമയത്തെ പിന്നിലാക്കിയ കരുത്ത്‌


കണ്ണാരംപൊത്തിക്കളി : ഒരു കുട്ടി നിശ്ചിതസ്ഥലത്ത്‌ കണ്ണുപൊ ത്തിനില്‍ക്കും. മറ്റുകുട്ടികള്‍ പല സ്ഥലങ്ങളിലായി ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചു നില്‍ക്കുന്ന കുട്ടി ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിനു മുമ്പ്‌ ഒളിച്ചിരുന്ന കുട്ടി കളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തു വന്നുതൊട്ടാല്‍, കണ്ണടച്ചിരുന്ന കുട്ടി തോല്‍ക്കും. ഈ കളിക്കിടയില്‍
`കണ്ണാടംപൊത്തിപ്പൊത്തി
കടക്കാടം കടന്നുകടന്ന്‌
കാണാത്ത പിള്ളേരൊക്കെ
കണ്ടുംകൊണ്ടോടിവായോ
അക്കരനിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടുവായോ'
എന്ന പാട്ടുപാടാറുണ്ട്‌.
കൊക്കംപറക്കല്‍ :
പെണ്‍കുട്ടികളുടെ ഒരു വിനോദമാണിത്‌. കക്കുകളി, പാണ്ടികളി, കൊത്തന്‍ മാടിക്കളി എന്നിങ്ങനെ ഈ കളി ക്ക്‌ ദേശഭേദമനുസരിച്ച്‌ പേരുകളുണ്ട്‌. ചട്ടിക്കഷണമോ പരന്ന കല്ലോ ആണ്‌ കളിക്കാന്‍ ഉപയോഗിക്കുക. ഇതിന്‌ `കക്ക്‌' എന്നു പറയും. നിലത്ത്‌ എട്ടുകള്ളികളുള്ള ദീര്‍ഘചതുരം വരയ്‌ക്കണം. ആദ്യം കളിക്കുന്ന കുട്ടി ഒരു മീറ്റര്‍ അകലെനിന്ന്‌ കക്ക്‌ ആദ്യത്തെ കള്ളിയില്‍ എറിയും. ആ കുട്ടി നിന്ന സ്ഥലത്തുനിന്ന്‌ ഒരു കാലു മടക്കി കൊത്തന്‍മാടിക്കൊണ്ട്‌ ഒന്നാമത്തെ കള്ളിയിലെ കക്കിന്റെ മുകളിലേക്ക്‌ ചാടണം. പിന്നെ കക്ക്‌ അടുത്ത കള്ളിയിലേക്ക്‌ വരയില്‍ക്കൊള്ളാതെ തട്ടിയിടണം. ഇപ്രകാരം എട്ടുകള്ളിയിലും ചാടി, ഒടുവില്‍ കക്ക്‌ പുറത്തേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ അതിന്മേല്‍ ചാടും. കളി അപ്പോഴും അവസാനിക്കുന്നില്ല. ഒരു കാല്‍ നിലത്തു കൊ ള്ളിക്കാതെ, കക്ക്‌ രണ്ടാംകള്ളി യിലേക്ക്‌ തെറിപ്പിച്ച്‌ ക്രമപ്രകാരം കളിക്കണം. ഇപ്രകാരം എട്ടുകള്ളി യിലും കക്ക്‌ തെറിപ്പിച്ച്‌ പുറത്തെ ത്തിയശേഷം കക്ക്‌ ഉള്ളംകൈയില്‍ വെച്ച്‌ എട്ടു കള്ളിയിലും കൊത്തന്‍മാടിച്ചാടുക. പിന്നെ, പുറം കൈയില്‍ വെച്ച്‌ ചാടുക. അടുത്തതായി, കൈ മുഷ്‌ടിയായി പിടിച്ച്‌ അതിന്മേല്‍ `കക്ക്‌' വെച്ച്‌ ചാടുക. പിന്നീട്‌ പുറംകാലില്‍ വച്ചും അതിനുശേഷം കണ്‍പുരിക ത്തിന്മേല്‍ വെച്ചും ഒടുവില്‍ തല യില്‍ വച്ചും തുള്ളണം. അവസാനം ദീര്‍ഘചതുരത്തിന്റെ പിറകില്‍ ചെന്ന്‌ തിരിഞ്ഞു നിന്ന്‌ പിറകോട്ട്‌ കക്ക്‌ എറിയണം. ആ കക്ക്‌ ഒന്നാമത്തെയോ എട്ടാമത്തെയോ കള്ളിയില്‍ വീഴണം. ഈ കോളത്തില്‍ കക്ക്‌ വീണ സ്ഥലത്ത്‌ പ്രത്യേകം അടയാള മിടും. പിന്നീട്‌ കളിക്കുമ്പോള്‍ ആ കള്ളിയില്‍ രണ്ടു കാലും കുത്തി നില്‍ക്കാവുന്നതാണ്‌. ഇതെല്ലാം പിഴയ്‌ക്കാതെ കളിച്ചാല്‍ ജയിച്ചു. പിഴ വന്നാല്‍, അടുത്ത ആള്‍ കളിക്കാന്‍ തുടങ്ങും.
ചട്ടികളി: നമ്മുടെ നാട്ടിന്‍പുറങ്ങ ളില്‍ കുഞ്ഞുങ്ങളുടെ ഒരു പ്രധാന അവധിക്കാലകളിയായിരുന്നു ചട്ടി കളി. കൈയടക്കം, ഏകാഗ്രത, എണ്ണല്‍ശേഷി എന്നിവ വളര്‍ത്തുന്ന തോടൊപ്പം ഓട്ടവും ചാട്ടവും ഒക്കെ ഉള്ളതുകൊണ്ട്‌ ആരോഗ്യപരവുമായിരുന്നു ഈ കളി. വിശാലമായ വീട്ടുമുറ്റങ്ങളും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളുമില്ലാതായതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഈ കളിയും നഷ്‌ടമായി. 12 ചട്ടിക്കഷണങ്ങളും കൈയിലൊതുങ്ങുന്ന ഒരു പന്തും (റബര്‍പന്ത്‌ വരുന്നതിനുമുമ്പ്‌ കടലാസും തുണിയും ചണനൂലും ഉപയോഗിച്ച്‌ മെടഞ്ഞ പന്തായിരുന്നു ഇതിനുപയോഗിച്ചിരുന്നത്‌) എട്ടോ പത്തോ പേരും ഉണ്ടെങ്കില്‍ ഈ കളി തുടങ്ങാം. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ വിശാലമായ കളിക്കളവും വേണ്ടിവരും. കളിക്കാര്‍ രണ്ടു ടീമായി തിരിയുന്നു. നിരപ്പായ ഒരു പ്രദേശത്ത്‌ ഈ ചട്ടിക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്‌ക്കുന്നു. ടോസ്‌ നേടിയ ടീമാണ്‌ ആദ്യം കളിക്കളത്തിലി റങ്ങുന്നത്‌. അട്ടിയട്ടിയായി വെച്ച ചട്ടിക്കഷണങ്ങളെ നിശ്ചിത അകല ത്തുനിന്ന്‌ (പത്ത്‌, പന്ത്രണ്ട്‌ അടി) സൂക്ഷ്‌മതയോടെ എറിഞ്ഞുവീഴ്‌ ത്തുക എന്നതാണ്‌ കളിയുടെ തുടക്കം. ചട്ടിക്കഷണങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന എതിര്‍ടീമിലെ അംഗത്തിന്‌ നിലത്തുവീഴുന്നതിനുമുമ്പ്‌ ഈ പന്ത്‌ പിടിച്ചെടുക്കാം. (എങ്കില്‍ കളിക്കുന്ന ടീം ഔട്ട്‌) ഏറ്റവും `സുറു' (ഉന്നം) ഉള്ള ഏറുകാരന്‍ അട്ടിവീഴാതെ ഒന്നോ രണ്ടോ ചട്ടിക്കഷണങ്ങളെ മാത്രം എറി ഞ്ഞുവീഴ്‌ത്തുന്നു. എതിര്‍ടീമിന്റെ കൈയില്‍പ്പെടുന്ന പന്ത്‌ പാസ്‌ ചെയ്‌ത്‌ കളിക്കുന്ന ടീമിലെ അംഗങ്ങളെ എറിഞ്ഞു കൊള്ളിച്ചാലും കളിക്കുന്ന ടീം പുറത്താകും. ഏറു കൊള്ളാതെ ഒഴിഞ്ഞുമാറി തന്നെ എറിഞ്ഞ പന്ത്‌ ദൂരേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ ഓടിയെത്തി, വീണ ചട്ടിക്കഷണങ്ങള്‍ നിരയൊത്ത്‌ 9 എണ്ണം വരെ അടുക്കിവെച്ചാല്‍ കളിക്കുന്ന ടീം വിജയിക്കും. ഉടനെ അവര്‍ക്ക്‌ കൈയുയര്‍ത്തി വിജയം പ്രഖ്യാപിക്കാം. എണ്ണം തെറ്റിയാലോ ചട്ടി മറിഞ്ഞുവീണാലോ കളിയില്‍ തോറ്റതുതന്നെ. നടുപ്പുറത്ത്‌ പന്തു കൊണ്ട്‌ ഏറ്‌ കിട്ടുന്നതിനുമുമ്പ്‌ ചട്ടി അടുക്കിവെയ്‌ക്കാനുള്ള വെപ്രാളത്തിനിടയില്‍ ചട്ടിയുടെ എണ്ണം തെറ്റാനും നിരതെറ്റി മറി ഞ്ഞുവീഴാനും ഒക്കെ സാധ്യതയുണ്ട്‌ എന്നതാണ്‌ ഈ കളിയുടെ ത്രില്‍. ഏതു പ്രതിസന്ധിക്കിട യിലും ഏകാഗ്രത നഷ്‌ടപ്പെടാതെ, പതറാതെ ചുറ്റുപാടും ശ്രദ്ധിച്ച്‌ കൈയടക്കത്തോടുകൂടി പ്രവൃത്തി ചെയ്യുക എന്ന ശേഷിയോടൊപ്പം രസകരവും ആരോഗ്യപരവുമായ ഒരു കളികൂടിയാണ്‌ ചട്ടികളി.
കുടുകുടുകളി : ഇരുചേരികളിലായി തിരിഞ്ഞാണ്‌ ഈ കളി കളി ക്കുക. ഒരു സംഘത്തില്‍പ്പെട്ട കുട്ടിഎതിര്‍സംഘത്തില്‍പ്പെട്ടവരെ ശ്വാസം നിര്‍ത്താതെ `കുടുകുടു' എന്ന്‌ ഉച്ചരിച്ചുകൊണ്ട്‌ ഓടിത്തൊ ടണം. ശ്വാസംവിട്ടാല്‍ കളിപോയി. എന്നാല്‍ ശ്വാസം വിടാതെ മറുസം ഘത്തില്‍പ്പെട്ടവരില്‍ ഒരാളെ തൊട്ടാല്‍ സ്‌പര്‍ശനമേറ്റയാള്‍ കളിയില്‍നിന്നു പുറത്താകും.
കിളിത്തട്ടുകളി : ആണ്‍കുട്ടികളാണ്‌ ഈ കളിയില്‍ ഏര്‍പ്പെടുക. ഇരുസംഘമായി വേണം കളിക്കാന്‍. പന്ത്രണ്ട്‌ (6ײ) കോളങ്ങളുള്ള ഒരു ദീര്‍ഘചതുരം കളിസ്ഥലത്ത്‌ വരയ്‌ക്കും. അതിനുള്ളില്‍ ഒരു കുട്ടി `കിളി'യായി ഓടിക്കളിക്കും. എതിര്‍സംഘ ത്തില്‍പ്പെട്ട നാലോ അഞ്ചോപേര്‍ തട്ടിനുള്ളില്‍ കടന്ന്‌ `കിളി'യായി കളിക്കുന്ന കുട്ടിയുടെ സ്‌പര്‍ശനമേല്‍ക്കാതെ ഓടിക്കളിക്കണം. കിളിത്തട്ടില്‍ (ദീര്‍ഘചതു രത്തില്‍) നിന്ന്‌ കളിക്കാര്‍ രക്ഷപ്പെടുവാന്‍ പുറത്തുചാടിയാല്‍ ചാടുന്നവര്‍ പരാജയപ്പെടും. പുറത്തുക ടന്നവരെ ഉപ്പ്‌ എന്ന്‌ വിളിക്കും. പിന്നെ അടുത്തസംഘം കളിക്കണം. അപ്പോള്‍ കിളിയാകുന്നത്‌ മറുസംഘത്തില്‍പ്പെട്ട കുട്ടിയായിരിക്കും. 

Thursday 11 July 2013

Class VII Malayalam(കേരളപാഠാവലി) Unit-3 മിന്നുന്നതെല്ലാം Chapters-1.നിഴലും നിലാവും

നാം വാങ്ങുന്ന ഭക്ഷ്യവസ്‌തുക്കളില്‍ ഒട്ടുമിക്കവയും മായംചേര്‍ത്തവയാണെന്ന്‌ നിങ്ങള്‍ക്കറിയാമോ? ഇതാ ചില വിവരങ്ങള്‍.
 
നിത്യോപയോഗസാധനങ്ങളിലെ മായംചേര്‍ക്കല്‍ കണ്ടുപിടിക്കാം.
തേയിലയില്‍ കോള്‍ടാര്‍ ചായം കലര്‍ത്തിയിട്ടുണ്ടെങ്കില്‍ അല്‌പം ചുണ്ണാമ്പു കുഴച്ച്‌ അതിന്‍െറ പുറത്ത്‌ വിതറിയാല്‍ അത്‌ ചുവന്ന നിറത്തോടുകൂടി ചുണ്ണാമ്പില്‍ പരക്കുന്നു. ഒരു തുള്ളി ശുദ്ധമായ തേന്‍ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഒഴിച്ചാല്‍ അലിയാതെ താഴുന്നു. കലര്‍പ്പുള്ളതാണെങ്കില്‍ വെള്ളത്തില്‍ അലിഞ്ഞുചേരും. പരിപ്പുകളില്‍ കോള്‍ടാര്‍ ചായങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ പരിപ്പ്‌ കഴുകിയ വെള്ളത്തില്‍ അല്‌പം ഹൈഡ്രോക്ലോറിക്ക്‌ ആസിഡ്‌ ചേര്‍ത്താല്‍ ചുവപ്പുനിറം കാണും. അരിയില്‍ കാവി പൂശിയിട്ടുണ്ടെങ്കില്‍ കഴുകുമ്പോള്‍ കാവി മാറുകയും വെള്ള അരി പുറത്തുവരികയും ചെയ്യുന്നു.

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-4.കൂട്ടുകാരനെ കണ്ടപ്പോള്‍

കൂട്ടുകാരനെ കണ്ടപ്പോള്‍

Friday 5 July 2013

Class VIII Malayalam (കേരളപാഠാവലി Unit-3 മണ്ണില്‍ പുതഞ രത്‌നങ്ങള്‍) Chapter-1.പണയമുതല്‍

പണയമുതല്‍

Class VIII Malayalam (കേരളപാഠാവലി Unit-2വേല എന്ന കല) Chapter-3.മടിയന്മാര്‍ മുടിയന്മാര്‍

കേരളീയത നമ്പ്യാര്‍ക്കവിതകളില്‍
പുരാണകഥകള്‍ പുനരാഖ്യാനം ചെയ്‌ത്‌ പഠിച്ചും പഠിപ്പിച്ചും പോന്ന ഒരു സാഹിത്യസമൂഹത്തിലാണ്‌ നമ്പ്യാര്‍ ജനിച്ചത്‌. സാമ്പത്തികത്തകര്‍ച്ചയും സാംസ്‌കാരികത്തകര്‍ച്ചയും ഒരുമിച്ചനുഭവിക്കുന്ന ഒരു ജനവിഭാഗം അന്ന്‌ കേരളത്തിലുണ്ടായിരുന്നു. കൂത്തും കൂടിയാട്ടവും കഥകളിയും ഉപരിവര്‍ഗകലകളെന്ന നിലയില്‍ തഴച്ചുവളര്‍ന്നു. അധഃസ്ഥിതര്‍ക്കു പൊതുവായ സംഘടിതകലാരൂപങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഇപ്രകാരം അധഃസ്ഥിതരായ ഒരു വിഭാഗം ജനതയ്‌ക്ക്‌ ആസ്വദിക്കുന്നതിനായി തയാറാക്കിയ കവിതകളാണ്‌ തുള്ളല്‍ക്കവിതകള്‍ എന്നു പറയാം. ഭൂരിപക്ഷം വരുന്ന ഈ വിഭാഗം തുള്ളലെന്ന പൊതുജനകലാരൂപത്തെ ആവേശഭരിതരായി സ്വീകരിക്കുകയും ചെയ്‌തു. സംസ്‌കൃതം പഠിക്കാത്ത, കലാസ്വാദനശിക്ഷണം ലഭിക്കാത്ത, ശൂദ്രന്മാര്‍ തന്നെയായിരുന്നിരിക്കാം നമ്പ്യാരുടെ പ്രധാനശ്രോതാക്കളും കാണികളും. ഗ്രാമത്തിന്റെ മാത്രമല്ല നഗരത്തിന്റെയും കവിയായിരുന്നു നമ്പ്യാര്‍. രാജധാനികളിലും ഗ്രാമങ്ങളിലും അദ്ദേഹം ജീവിച്ചു. സഞ്ചാരപരിചയംകൊണ്ടും സമ്പര്‍ക്കംകൊണ്ടും കേരളീയരുടെ മുഴുവന്‍ വക്താവാകാന്‍ അങ്ങനെ നമ്പ്യാര്‍ക്കു സാധിച്ചു. അദ്ദേഹം പുനരാഖ്യാനം ചെയ്‌ത പുരാണകഥകളില്‍ കേരളീയ സാമൂഹികജീവിതം നിറഞ്ഞുനില്‍ക്കുന്നതിനുള്ള കാരണവും ഇതാണ്‌. 

തുള്ളല്‍ മൂന്നുവിധം
1. ശീതങ്കന്‍തുള്ളല്‍: പുലയരുടെ ജാതിപ്പേരാണ്‌ ശീതങ്കന്‍. അവരുടെയിടയിലെ വിവിധ നൃത്തസമ്പ്രദായങ്ങളില്‍ കുരുത്തോലയാണ്‌ പ്രധാന അലങ്കാരം. ശീതങ്കന്‍തുള്ളലിനും കുരുത്തോല വേഷം അണിയുന്നു. പറയന്‍തുള്ളലിനെക്കാള്‍ വേഗത്തിലാണ്‌ ഇത്‌ ചൊല്ലുന്നത്‌.
2. പറയന്‍തുള്ളല്‍: പറയന്‍തുള്ളലില്‍ വക്‌താവ്‌ പറയനാണെന്ന്‌ നമ്പ്യാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. വേഷഭൂഷാദികളിലും ഈ തുള്ളലിന്‌ പറയരുടെ പ്രാചീനകലാരൂപങ്ങളുമായി ബന്‌ധമുണ്ട്‌. പതിഞ്ഞ മട്ടിലാണിത്‌ പാടുന്നത്‌.
3. ഓട്ടന്‍തുള്ളല്‍: പറയന്‍, ശീതങ്കന്‍ എന്നിവയെ അപേക്ഷിച്ച്‌ അല്‍പ്പം ഓടിച്ച്‌ (വേഗത്തില്‍) ചൊല്ലേണ്ടതുകൊണ്ടായിരിക്കാം ഇതിന്‌ ഓട്ടന്‍ എന്ന പേരുണ്ടായത്‌. കണിയാന്‍സമുദായക്കാരുടെ കോലംതുള്ളലില്‍ ഓട്ടന്‍തുള്ളലിന്റെ പൂര്‍വരൂപം കാണാം. മുഖത്തു പച്ചതേയ്‌ക്കുന്ന സമ്പ്രദായം കോലംതുള്ളലില്‍നിന്ന്‌ നമ്പ്യാര്‍ സ്വീകരിച്ചതാവാം. ഇങ്ങനെ തുള്ളലുകള്‍ ഓരോന്നുംതന്നെ ഓരോ പ്രാചീനകലാരൂപങ്ങളോടു ബന്‌ധപ്പെട്ടിരിക്കുന്നു. 

Monday 1 July 2013

Class IX - Malayalam (അടിസ്‌ഥാന പാഠാവലി Unit-1അന്നവിചാരം മുന്നവിചാരം)Chapter-3.അന്നം

അന്നം

Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-3.കല്ലെറിയുന്നവര്‍

കല്ലെറിയുന്നവര്‍

Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-2.മോഡേണ്‍ ടൈംസ്‌ - ആധുനികകാലത്തിന്റെ ഉല്‍ക്കണ്‌ഠകള്‍

ചാര്‍ലി ചാപ്ലിന്‍


1889 ഏപ്രില്‍ 16-ന്‌ ലണ്ടനില്‍ ജനിച്ചു. 1901-ല്‍ അച്ഛന്‍ മരിച്ചതോടെ അമ്മയെയും സഹോദരന്‍ സിഡ്‌നിയെയും നോക്കേണ്ട ബാധ്യത പത്തുവയസ്സുകാരനായ ചാര്‍ലിക്കായി. സ്‌കൂള്‍പഠനം അതോടെ നിര്‍ത്തി തെരുവിലേക്കിറങ്ങി. വിനോദശാലകളില്‍ പാട്ടു പാടിയും കോമാളിവേഷങ്ങള്‍ കെട്ടിയും നിത്യവൃത്തിക്കു പണം കണ്ടെത്തി. സഹോദരന്‍ സിഡ്‌നി ചാപ്ലിനും ചാര്‍ലിക്കൊപ്പമുണ്ടായിരുന്നു.
1913 നവംബറില്‍ ചാര്‍ലി ചാപ്ലിന്‍ ആദ്യമായി മൂവിക്യാമറയ്‌ക്കു മുന്നിലെത്തി. മാര്‍ക്ക്‌ സെന്നറ്റ്‌ & കീസ്‌റ്റോണ്‍ ഫിലിം കമ്പനിക്കു വേണ്ടിയായിരുന്നു അത്‌. `മേക്കിങ്‌ എ ലിവിങ്‌' (1914) എന്ന ആദ്യചിത്രംതന്നെ ചാപ്ലിനെ ജനപ്രിയനാക്കി. 35 സിനിമകളിലാണ്‌ 1914-ല്‍ ചാപ്ലിന്‍ കീസ്‌റ്റോണിനുവേണ്ടി അഭിനയിച്ചത്‌. അവയില്‍ പകുതിയും അദ്ദേഹം തന്നെ എഴുതി സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചവയായിരുന്നു. `കിഡ്‌ ഓട്ടോ റേസസ്‌ അറ്റ്‌ വെനീസ്‌' എന്ന ചിത്രത്തിലാണ്‌ ചാപ്ലിന്‍ ആദ്യമായി തെണ്ടിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. 1918-ല്‍ ചാപ്ലിന്‍ സ്വന്തം സ്‌റ്റുഡിയോ ആരംഭിച്ചു. അടുത്തവര്‍ഷം `യുണൈറ്റഡ്‌ ആര്‍ട്ടിസ്‌റ്റ്‌സ്‌' എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം തുടങ്ങി.



1927-ല്‍ സംസാരിക്കുന്ന ചലച്ചിത്രങ്ങള്‍ രംഗത്തെത്തിയെങ്കിലും ചാപ്ലിന്‍ നിശ്ശബ്‌ദസിനിമയില്‍ ഉറച്ചുനിന്നു. ഒടുവില്‍ ശബ്‌ദചിത്രത്തിലേക്കു തിരിഞ്ഞു. നിശ്ശബ്‌ദകാലഘട്ടത്തിലെ ചാപ്ലിന്‍ ചിത്രങ്ങളില്‍ഏറ്റവും മികച്ചവ `എ ഡോഗ്‌സ്‌ ലൈഫ്‌' (1918), `ദ കിഡ്‌' (1921), `ദ ഗോള്‍ഡ്‌ റഷ്‌' (1925), `സിറ്റി ലൈറ്റ്‌സ്‌' (1931), `ദ മോഡേണ്‍ ടൈംസ്‌' (1936) എന്നിവയാണ്‌. `ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍' (1940), മോണ്‍സ്യോര്‍ വെര്‍ദോ' (1947), ലൈംലൈറ്റ്‌ (1952), `എ കിങ്‌ ഇന്‍ ന്യൂയോര്‍ക്ക്‌' (1957), `എ കൗണ്ടസ്‌ ഫ്രം ഹോങ്കോങ്‌' (1967) എന്നിവയാണ്‌ ചാപ്ലിന്റെ
ശബ്‌ദചിത്രങ്ങള്‍. അദ്ദേഹം തന്നെയാണ്‌ എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്‌തതും. 1964-ല്‍ ചാപ്ലിന്‍ ആത്‌മകഥയായ `മൈ ഓട്ടോബയോഗ്രഫി' പ്രസിദ്ധീകരിച്ചു. 1972-ല്‍ ചാപ്ലിന്‌ സ്‌പെഷ്യല്‍ ഓസ്‌കര്‍ സമ്മാനിക്കപ്പെട്ടു. 1975-ല്‍ ബ്രിട്ടനില്‍നിന്നു സര്‍ സ്ഥാനവും ലഭിച്ചു. 1977 ഡിസംബര്‍ 25-ന്‌ അന്തരിച്ചു. 

ദീര്‍ഘദര്‍ശിയായ കൊമേഡിയന്‍
ചാര്‍ലിചാപ്ലിന്‍ എത്ര ദീര്‍ഘവീക്ഷണമുള്ള വ്യക്‌തിയായിരുന്നു എന്ന്‌ മനസ്സിലാക്കണമെങ്കില്‍ മോഡേണ്‍ ടൈംസ്‌ എന്ന നിശബ്‌ദ സിനിമ കാണണം. ചിത്രം തുടങ്ങുന്നത്‌ സ്‌ക്രീന്‍ നിറഞ്ഞുനില്‍ക്കുന്ന വലിയ ഒരു ടൈംപീസില്‍ സൂപ്പര്‍ ഇംപോസ്‌ ചെയ്യപ്പെട്ട ടൈട്ടിലുകള്‍ കാണിച്ചുകൊണ്ടാണ്‌. ആധുനിക ഘട്ടത്തില്‍ `സമയം' ഒരു കൊലയാളിയുടെ റോളാണ്‌ നല്‍കുന്നതെന്ന സന്ദേശം നല്‍കുന്ന ചിത്രം തുടങ്ങുന്നത്‌ ഒരു ഫാക്‌ടറി ഉടമ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടിവിയിലൂടെ ഫാക്‌ടറിക്കകത്ത്‌ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയുടെയും ജോലിയെ നിരീക്ഷിക്കുന്നതിലൂടെയാണ്‌. ഇപ്പോള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ മണലാരണ്യങ്ങളില്‍ പൊരിവെയിലത്ത്‌ പണിയെടുക്കുന്നവരെ അറബി തന്റെ എ.സി. റൂമിലിരുന്ന്‌ ക്ലോസ്‌ഡ്‌ ടിവിയിലൂടെ നിരീക്ഷിക്കുന്ന കാര്യമോര്‍ക്കുക. ടിവി പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലത്താണ്‌ ചാപ്ലിന്‍ ഇൗ സിനിമ എടുത്തത്‌ എന്ന്‌ ഓര്‍ക്കുക. 1930-കളില്‍ തന്നെ ചാപ്ലിന്‍ ഈ ലോകത്ത്‌ അധിനിവേശശക്തികള്‍ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയേയും അതോടൊപ്പം ശാസ്‌ത്രം വികസിക്കുന്നതോടെ നേട്ടങ്ങളോടൊപ്പം അവ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതയെയും കുറിച്ച്‌ ബോധവാനായിരുന്നെന്നു വേണം കരുതാന്‍. 

Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-1.വേലക്കാരനോ യജമാനനോ

വേലക്കാരനോ യജമാനനോ

Class IX Malayalam(കേരള പാഠാവലി)Unit-2 Chapter-4.ഒരു ചെറുപുഞ്ചിരി

ഒരു ചെറുപുഞ്ചിരി

Class IX Malayalam(കേരള പാഠാവലി)Unit-2 Chapter-3.ദശരഥവിലാപം

രാമായണപിറവിക്കു പിന്നിലെ കഥ
ആദികാവ്യമാണ്‌ രാമായണം. വാല്‌മീകിയാണ്‌ ഈ കാവ്യത്തിന്‍െറ
രചയിതാവ്‌. രാമായണത്തിന്‍െറ രചനയ്‌ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്‌. ഒരിക്കല്‍ തമസാനദിയില്‍ സ്‌നാനകര്‍മ്മം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു വാല്‌മീകി. അപ്പോഴാണ്‌ മരക്കൊമ്പിലിരുന്ന ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ ഒരു വേടന്‍ അമ്പെയ്‌തുവീഴ്‌ത്തുന്നതു കണ്ടത്‌. ഇൗ കാഴ്‌ച വാല്‌മീകിയുടെ മനസ്സിനെ വേദനിപ്പിച്ചു. ആ വികാരം
`മാ നിഷാദ പ്രതിഷ്‌ഠാം ത്വമഗമ:
ശാശ്വതീസമാ:
യത്‌ക്രൗഞ്ചമിഥുനാ ദേകമവധീ:
കാമമോഹിതം

എന്ന്‌ ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഉടനെ ബ്രഹ്മാവ്‌ അവിടെ പ്രത്യക്ഷനാകുകയും 

ആ ശ്ലോകമാതൃകയില്‍ ശ്രീരാമകഥ രചിക്കുവാന്‍ വാല്‌മീകിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. വനവാസകാലത്ത്‌ ശ്രീരാമന്‍ വാല്‌മീകിയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. രാമനാല്‍ ഉപേക്ഷിക്കപ്പെട്ടശേഷം സീത താമസിച്ചതും വാല്‌മീകിയുടെ ആശ്രമത്തിലായിരുന്നു. ഇങ്ങനെ വാല്‌മീകിയുടെ ജീവിതം പലതരത്തില്‍ ശ്രീരാമനോട്‌ ബന്ധപ്പെട്ടിരുന്നു. ശ്രീരാമചരിതത്തിന്റെ ഭൂത-ഭാവികാലങ്ങള്‍ ബ്രഹ്മാവുതന്നെ വാല്‌മീകിക്കു പറഞ്ഞുകൊടുത്തു. സീതയും പുത്രന്മാരായ കുശലവന്മാരും ആശ്രമത്തില്‍ പാര്‍ത്തിരുന്നതിനാല്‍ വര്‍ത്തമാനചരിത്രവും വാല്‌മീകിക്ക്‌ അറിയാമായിരുന്നു. അങ്ങനെ ഇരുപത്തിനാലായിരം ശ്ലോകംകൊണ്ട്‌ വാല്‌മീകി രാമായണകഥ കാവ്യരൂപത്തില്‍ എഴുതിത്തീര്‍ത്തു. തുടര്‍ന്ന്‌ ഈ കാവ്യം ലവനെയും കുശനെയും പഠിപ്പിച്ചു. ശ്രീരാമന്‍ അശ്വമേധയാഗം നടത്തുന്ന സമയത്ത്‌ വാല്‌മീകിയോടൊന്നിച്ച്‌ അയോധ്യയില്‍ വന്ന കുശലവന്മാര്‍ ഇൗ കാവ്യം പാടി. രാമായണകഥയെ ഉപജീവിച്ച്‌ മലയാളത്തിലുണ്ടായ പ്രമുഖകൃതിയാണ്‌ എഴുത്തച്‌ഛന്‍െറ അദ്ധ്യാത്‌മരാമായണം കിളിപ്പാട്ട്‌. 

പത്തുദിക്കിലേക്കും രഥം പായിക്കുന്നവന്‍
ഇക്ഷ്വാകുവംശത്തില്‍പ്പെട്ട സുപ്രസിദ്ധനായ രാജാവാണ്‌ ദശരഥന്‍. ഇക്ഷ്വാകുവംശജനായ അജന്‍ എന്ന രാജാവിന്‌ ഇന്ദുമതി എന്ന രാജ്ഞിയില്‍ ജനിച്ചവനാണ്‌ ദശരഥന്‍.ദശരഥന്റെ യഥാര്‍ത്ഥനാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തില്‍ പത്തുദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട്‌ സാരഥ്യവൈദഗ്‌ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട്‌ ഇദ്ദേഹത്തിന്‌ ബ്രഹ്മാവില്‍ നിന്ന്‌ ദശരഥന്‍ എന്നപേരു ലഭിച്ചു. കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. സരയൂനദിയുടെ തീരത്താണ്‌ അയോദ്ധ്യ സ്ഥിതി ചെയ്‌തിരുന്നത്‌. ദേവലോകത്ത്‌ ഇന്ദ്രനെപ്പോലെ അയോദ്ധ്യയില്‍ ദശരഥന്‍ ശോഭിച്ചിരുന്നു. കപ്പംകൊടുക്കുന്നതിനുവേണ്ടി സാമന്തരാജാക്കന്മാര്‍ക്ക്‌ വന്നുവസിക്കുന്നതിനുള്ള കൊട്ടാരങ്ങള്‍ പോലും അയോദ്ധ്യയില്‍ ഉണ്ടായിരുന്നു.
ഇദ്ദേഹത്തിന്‌ കൗസല്യ, കൈകേയി, സുമിത്ര എന്ന്‌ മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദശരഥന്‌ കൗസല്യയില്‍ രാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്ഷ്‌മണനും ശത്രുഘ്‌നനും ജനിച്ചു. പുത്രന്മാരായ രാമലക്ഷ്‌മണന്മാര്‍ വനവാസത്തിനു പോയപ്പോള്‍ വികാരവിവശനായി നിലംപതിച്ച ദശരഥന്‍ അതിനുശേഷം ആ മോഹാലസ്യത്തില്‍നിന്നും ഉണര്‍ന്നില്ല. അദ്ദേഹം മരിച്ചസമയത്ത്‌ ഭരതശത്രുഘ്‌നന്മാര്‍ കേകയരാജ്യത്തും രാമലക്ഷ്‌മണന്മാര്‍ വനത്തിലുമായിരുന്നു. അങ്ങനെ ദശരഥന്‌ ശ്രാവണന്റെ വൃദ്ധമാതാപിതാക്കളില്‍ നിന്നും ലഭിച്ച ശാപം അര്‍ത്ഥവത്തായി. 

Wednesday 26 June 2013

Class VI Malayalam - (കേരള പാഠാവലി) Unit-II.നന്മയുടെ പൂമരങ്ങള്‍

പുലര്‍ച്ചെ നാലു മണിക്ക്‌ നാരായണന്‍ കൃഷ്‌ണന്റെ ദിവസം ആരംഭിക്കുന്നു. തെരുവില്‍ അലയുന്ന മാനസികനില തെറ്റിയവരും അശരണരുമായ ആളുകളെ കണ്ടെത്തി സ്വയം പാകംചെയ്‌ത ഭക്ഷണം സ്വന്തം കൈകൊണ്ട്‌ നല്‍കുന്നതില്‍ ശ്രദ്ധാലുവാണ്‌ തമിഴ്‌നാട്ടുകാരനായ ഇൗ ചെറുപ്പക്കാരന്‍. സമനില തെറ്റിയ ഒരാള്‍ വിശപ്പ്‌ സഹിക്കാനാവാതെ സ്വന്തം മലം ഭക്ഷിക്കുന്ന ദയനീയമായ കാഴ്‌ചയാണ്‌,സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലഭിച്ച ഹോട്ടല്‍ ജോലി
ഉപേക്ഷിച്ച്‌ നിസ്സഹായര്‍ക്കായി ജീവിതം മാറ്റിവയ്‌ക്കാന്‍ ഇദ്ദേഹെത്ത പ്രേരിപ്പിച്ചത്‌. അന്യജീവനു നേരെയുള്ള കലര്‍പ്പില്ലാത്ത സ്‌നേഹം നാമിവിടെ കാണുന്നു.
ഇങ്ങനെ സ്വന്തം ജീവിതം മറ്റുള്ളവരുടെ നന്മയ്‌ക്കും സുഖത്തിനും വേണ്ടി മാറ്റിവയ്‌ക്കുമ്പോഴാണ്‌ നാമോരോരുത്തരും നന്മയുടെ പൂമരങ്ങളാകുന്നത്‌

Class X - Malayalam (അടിസ്‌ഥാന പാഠാവലി) Unit-1 :മലയാളം

`ഏതു ഭാഷയിലാണോ ഞാന്‍ ചിന്തിക്കുന്നത്‌ അതാണെന്റെ ഭാഷ. എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ ഏതു ഭാഷയിലാണോ ചിന്തിച്ചിരുന്നത്‌ അതാണെന്റെ ഭാഷയായിത്തീരുന്നത്‌. ഏതു ഭാഷയിലാണോ ഞാന്‍ സ്വപ്‌നം കാണുന്നത്‌, 
അതാണെന്റെ ഭാഷ.'-കുഞ്ഞുണ്ണിമാഷ്‌ 

മാതൃഭാഷാസങ്കല്‌പം
മനുഷ്യന്‍െറ മനുഷ്യത്വം കൂടെക്കൂടെ തെളിയിച്ചുകൊണ്ടിരിക്കാനും സഹജീവികളോട്‌ ആവശ്യമായ ബന്ധം ഊട്ടിയുറപ്പിക്കുവാനും അവനെ സഹായി ക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയാണ്‌ ഭാഷ. അംഗവൈകല്യമൊന്നുമില്ലാത്ത ഏതു ശിശുവും ജനിക്കുന്നത്‌ സ്‌പര്‍ശിച്ചറിയാനും സ്വാദുനോക്കാനും കേള്‍ക്കാനും മണംപിടിക്കാനും കാണാനും മറ്റുമുള്ള സജ്ജീകരണങ്ങളോടെയാണല്ലോ. താന്‍ ഏതു സമൂഹത്തില്‍ ജീവിക്കാന്‍ ഇടയാകുന്നുവോ ആ സമൂഹത്തിന്‍െറ ഭാഷ, വിശേഷിച്ചാരുടേയും സഹായമോ നിര്‍ദ്ദേശമോ ഒന്നുമില്ലാതെ കേട്ടറിഞ്ഞു വശമാക്കാനാവശ്യമായ തയാറെടുപ്പും ശിശുവിനു സ്വന്തമായുണ്ട്‌. അതുകൊണ്ടാ ണ്‌ മാതൃഭാഷ കുട്ടിയെ ആരും പഠിപ്പി ക്കേണ്ടതില്ല എന്ന്‌ ഭാഷാശാസ്‌ത്രജ്ഞര്‍ പറയാറുള്ളത്‌. മാതൃഭാഷ യഥാര്‍ത്ഥത്തിലുള്ള അമ്മയുടെ ഭാഷയായി ക്കൊള്ളണമെന്നില്ല എന്ന വസ്‌തുതയും ഇവിടെ ശ്രദ്ധിക്കണം. കേരളത്തില്‍ മലയാളികളായ മാതാപിതാക്കള്‍ക്കു ജനിക്കുന്ന ശിശുക്കളെ ഉടന്‍തന്നെ വല്ല വിദേശത്തേക്കും മാറ്റിപ്പാര്‍പ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌ ആലോചിച്ചുനോക്കുക. വളരുന്നത്‌ ജപ്പാനിലാണെങ്കില്‍ ജാപ്പനീസും റഷ്യയിലാണെങ്കില്‍ റഷ്യനും ഇംഗ്ലണ്ടിലെങ്കില്‍ ഇംഗ്ലീഷും കുഞ്ഞിന്‍െറ മാതൃഭാഷയായിത്തീരുന്നു. മാതൃഭാഷാസമാര്‍ജനത്തില്‍ ശിശുവിനു മാതാവായി വര്‍ത്തിക്കുന്നത്‌ അവന്‍െറ പെറ്റമ്മ മാത്രമല്ല, പോറ്റമ്മയെന്നു കരുതാവുന്ന സമൂഹംകൂടിയാണ്‌. ഭാഷയുടെ സാമൂഹിക ധര്‍മ്മത്തിന്‍െറ പ്രാധാന്യം ഇതില്‍നിന്നു വ്യക്തമാകുന്നു. -ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ 
മലയാളവും മലയാളികളും
എല്ലാത്തരം സാംസ്‌കാരികാഭിവൃദ്ധിയുടെയും അടിത്തറ മാതൃഭാഷയാണ്‌. അടിയുറച്ച മാതൃ ഭാഷാസ്‌നേഹവും മാതൃഭാഷാഭിമാനവുമുള്ള ജനതയ്‌ക്കേ യഥാര്‍ത്ഥ സാംസ്‌കാരികാഭിവൃദ്ധി ലഭിക്കുകയുള്ളൂ. മാതൃഭാഷാസ്‌നേഹത്തിന്‍െറ കാര്യത്തില്‍ പ്രശംസാര്‍ഹമായ പാരമ്പര്യമുള്ളവര്‍തന്നെയാണു കേരളീയര്‍. എന്നാല്‍ ഇന്നോ ഭാരതത്തിലൊരിടത്തും നമ്മെക്കാള്‍ മാതൃഭാഷാസ്‌നേഹം കുറഞ്ഞവര്‍ കാണുമെന്നു തോന്നുന്നില്ല. മാതൃഭാഷയിലെ ഒരക്ഷരംപോലും എഴുതുവാന്‍ അറിയാതെ ഏതു വലിയ ബിരുദവും നേടാന്‍ കഴിയുന്ന ഒരേയൊരു ഭാരതീയ സംസ്‌ഥാനമാണു കേരളം. ഈ ബിരുദധാരികള്‍ക്ക്‌ ഇവിടെ ഉദ്യോഗം ലഭിക്കുന്നതില്‍, മാതൃഭാഷ ഒട്ടും അറിയായ്‌ക തടസ്സമേ അല്ല. എന്നാല്‍ ഇവര്‍ക്കു തമിഴ്‌നാട്ടില്‍ ഉദ്യോഗം കിട്ടി യാല്‍, അതു സ്ഥിരപ്പെടണമെങ്കില്‍ അവിടത്തെ പ്രത്യേക തമിഴ്‌പ്പരീക്ഷ ജയിച്ചിരിക്കണം.
മറ്റെത്ര ഭാഷകളില്‍ പ്രാവീണ്യം നേടിയാലും, ഇതരസംസ്‌ഥാനക്കാരൊന്നും മാതൃഭാഷയെ മറക്കുന്നില്ല. മലയാളികളില്‍ ചിലരാകട്ടെ, അടുത്ത കാലത്ത്‌, അല്‌പം `മുറിയിംഗ്ലീഷ്‌' പറഞ്ഞു തുടങ്ങുമ്പോഴേക്ക്‌ മലയാളത്തെ പുച്ഛിക്കാന്‍ തുടങ്ങുകയായി. അതുമല്ല, തങ്ങള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കും മലയാളം തീരെ വശമില്ലെന്ന കാര്യം അഭിമാനത്തോടെ എടുത്തുപറയാനും ഇവര്‍ക്കു മടിയില്ല. കുറച്ചുകാലമെങ്കിലും വിദേശത്തു കഴിഞ്ഞവരിലാണ്‌ ഈ ദുശ്ശീലം കൂടുതല്‍ പ്രകടമാകുന്നത്‌. ഇവരെല്ലാമുള്‍പ്പെട്ട മലയാളികളുടെ മലയാളം കൂടുതല്‍ കൂടുതല്‍ വികൃതമായിത്തീരുക സ്വാഭാവികം മാത്രം.
-പന്മന രാമചന്ദ്രന്‍നായര്‍ 

Class X Malayalam - (കേരള പാഠാവലി) Unit-II.Chapter-3.യാത്രാമൊഴി

ഭാരതീയ സ്‌ത്രീത്വത്തോടു കാരുണ്യംകാട്ടിയ കൃതി
സീതയുടെ ഭര്‍ത്താവായ രാമന്‍ ഉത്തമനാണെന്നു പ്രസിദ്ധം. എന്നിട്ടും, സീത അനുഭവിച്ചത്‌ ദുസ്സഹമായ വ്യഥയാണ്‌. അപ്പോള്‍ ഒരു സാധാരണ ഭാരതീയസ്‌ത്രീ നേരിടേണ്ടിവരുന്ന ദുഃഖം എത്രത്തോളമാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. നിസ്സഹായമായ ഭാരതീയ സ്‌ത്രീത്വത്തോടു കാരുണ്യം കാട്ടാനും അവര്‍ക്കുവേണ്ടി വാദിക്കാനുമാണ്‌ ആശാന്‍ സീതാകാവ്യമെഴുതിയത്‌. `ചിന്താവിഷ്‌യായ സീത'യില്‍ ഒരു ഫെമിനിസ്‌റ്റ്‌ വ്യാഖ്യാനത്തിനു സാംഗത്യമുണ്ടെന്നര്‍ഥം.
സ്‌ത്രീകളനുഭവിക്കുന്ന അസ്വതന്ത്രതയ്‌ക്കും നിസ്സഹായതയ്‌ക്കുമുള്ള യഥാര്‍ത്ഥകാരണം എന്താണ്‌? പുരുഷന്റെ സ്വാര്‍ഥം മാത്രമോ? ആവണമെന്നില്ല. നിര്‍ദയമായ സാമൂഹികനീതിയുടെ സമ്മര്‍ദ്ദമാണിതിനൊക്കെയും കാരണമായിത്തീരുന്നത്‌. ഭാരതീയമായ പുരുഷപാരമ്പര്യമാണ്‌ ആത്യന്തിക നിമിത്തമെന്നുസാരം. തന്മൂലം, സീതയുടെ ഭര്‍ത്തൃവിമര്‍ശനം മെല്ലെമെല്ലെ പാരുഷ്യം വെടിഞ്ഞു മൃദുലമായിത്തീരുന്നു. രാമന്‍ തെറ്റായ നീതിബോധത്തിന്റെ തടവുകാരനാണെന്നവള്‍ ചിന്തിക്കുന്നു. രാമനും ഒരിരമാത്രമാകുന്നു; തന്നിമിത്തം ദയാര്‍ഹനും. എങ്കിലും, ``സഹധര്‍മിണിയൊത്തു വാഴുവാന്‍ / ഗഹനത്തില്‍ സ്‌ഥലമില്ലിവേണ്ടപോല്‍'' എന്ന ചോദ്യം പിന്നെയും അവശേഷിക്കുകയാണ്‌. ചെങ്കോലിനെക്കാള്‍ യോഗദണ്ഡിനു പ്രാധാന്യവും വന്ദ്യതയും കല്‌പിക്കുന്ന ഒരു സംസ്‌കാരമാണ്‌ ഭാരതത്തിന്റേതെന്നാണ്‌ ധാരണ. അതുള്‍ക്കൊള്ളാനാവാതെ പോയ, രാജാവായ ഭര്‍ത്താവിനെ, സ്‌നേഹാധികാരം കൊണ്ടു വിമര്‍ശിക്കുകയാണു സീത.

കടപ്പാട്‌: ആശാന്‍ കവിത - പുരാവൃത്ത പഠനം 

സീതയുടെ ഛായാപടം
രാജാ രവിവര്‍മ്മ രചിച്ച സീതയുടെ ഛായാപടമാണ്‌ ചിന്താവിഷ്ടയായ സീതയുടെ രചനയ്‌ക്ക്‌ ആശാനു പ്രചോദനമായി ഭവിച്ചതെന്നു പറയപ്പെടുന്നു. പ്രസ്‌തുത ചിത്രത്തില്‍
കണ്ണുംനട്ട്‌ അദ്ദേഹം ധ്യാനമൂകനായി നില്‍ക്കുമായിരുന്നുവത്രേ. സീതയെക്കുറിച്ച്‌ വിവിധ ഭാരതീയഭാഷകളില്‍ അനേകം കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍, `വീണപൂവി'നെപ്പോലെ ആശാന്റെ `സീത'യും ഒരു അന്യാദൃശകാവ്യമാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇൗ പുരാതനകഥയ്‌ക്ക്‌ ആശാന്‍ പുതുരൂപം നല്‌കി അവതരിപ്പിച്ചു. 

Monday 10 June 2013

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-1മത്സരശ്രുതി

    മത്സരശ്രുതി

Class VII Malayalam Unit-2അതിനുമപ്പുറം Chapters-1ആള്‍രൂപങ്ങള്‍

ഇച്ഛാശക്തി നല്‍കിയ കരുത്ത്‌

തോമസ്‌ കൊറ്റോടത്തിനെ അറിയുമോ? അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയിട്ടും പതറാതെ ജീവിതം വെല്ലുവിളിയാക്കി സ്വന്തമായൊരു സംരംഭം വിജയിപ്പിച്ച അസാധാരണ വ്യക്തിത്വത്തിനുടമയാണ്‌ ഈ കുറുപ്പന്തറ സ്വദേശി. 24-ാം വയസ്സിലാണ്‌ തോമസ് കൊറ്റോടത്തിന് വിധിയുടെ ക്രൂരമായ പ്രഹരമേറ്റത്. അരയ്ക്ക് കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ന്നുപോയ തോമസിനെ ചികിത്സകളൊന്നും തുണച്ചില്ല. ശരീരം തോറ്റപ്പോഴും മനസ്സ് പിടിച്ചുനിന്നു. 
ആര്‍ക്കും ഭാരമാവാതെ ജീവിക്കണമെന്ന ഇച്ഛാശക്തിയാണ്‌ തോമസിന്‌ കരുത്തേകിയത്‌. കോട്ടയം അതിരൂപതയുടെ കീഴിലുള്ള കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തോമസിന്റെ തുണയ്‌ക്കെത്തി. അവരുടെ സഹായത്തോടെ വീടിനോട് ചേര്‍ന്ന് ചെറിയൊരു പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങി. 12 വര്‍ഷം മുമ്പ് നന്നെ ചെറുതായി തുടങ്ങിയ യൂണിറ്റ് ഇപ്പോള്‍ തോമസിനും കുടുംബത്തിനും ജീവിക്കാന്‍ മതിയായ വരുമാനം നല്‍കുന്നു. 
വിവിധ തരം ഫയലുകള്‍, തൊപ്പികള്‍, ബാഗുകള്‍, കിറ്റുകള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഉല്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും വേണ്ടുവോളമുണ്ട്‌. തോമസിന്റെ യൂണിറ്റിലേക്ക് വേണ്ട ഉല്പന്നങ്ങള്‍ ഉണ്ടാക്കി സമീപത്തെ ചില വീട്ടുകാരും വരുമാനമുണ്ടാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിലും തല്പരനായ തോമസ് ആ ലക്ഷ്യത്തോടെ  തുണിസഞ്ചികളും നിര്‍മ്മിച്ചുനല്‍കുന്നുണ്ട്‌. ഭാര്യ സിസിലിയും മക്കളായ സുധീപും സുനീഷും തോമസിന് എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്. എല്ലാറ്റിനും താങ്ങും തണലുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും.
പ്രസ്ഥാനം കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തോമസിനിപ്പോള്‍.  ഒരു സ്‌ക്രീന്‍ പ്രിന്റിങ് യൂണിറ്റാണ് തോമസിന്റെ മനസ്സില്‍. തോമസിന്റെ മോഹം സഫലമാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉറപ്പുനല്‍കുന്നു. 
വൈകല്യം മൂലം ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ വലിയൊരു സന്ദേശമാണ്‌ തോമസിന്റെ ജീവിതം പകര്‍ന്നു നല്‍കുന്നത്‌. ഇച്ഛശക്തി ഉണ്ടെങ്കില്‍ എത്ര വലിയ വൈകല്യത്തെയും ജയിക്കാം എന്ന സന്ദേശം. 

Wednesday 5 June 2013

Class VIII Malayalam (അടിസ്‌ഥാന പാഠാവലി) Unit-1.ശിശിരത്തിലെ ഓക്കുമരം

മരഡോക്‌ടര്‍
തടാഹിക്കോ യമാനോ. വൈദ്യന്മാര്‍ മനുഷ്യരെ ശുശ്രൂഷിക്കുന്നതുപോലെ മരങ്ങളെ പരിരക്ഷിക്കുന്നയാള്‍. 1900-ല്‍ ഒസാക്കയിലാണ്‌ തടാഹിക്കോ യമാനോ ജനിച്ചത്‌. പര്‍വ്വതങ്ങളെയും മരങ്ങളെയും സ്‌നേഹിച്ചിരുന്ന അദ്ദേഹം ചെറുപ്പകാലം മുഴുവന്‍ മറ്റുരാജ്യങ്ങളില്‍ വനപരിപാലനരംഗത്തു സേവനമനുഷ്‌ഠിച്ചു. കാടു മനുഷ്യനു മാത്രമുള്ളതല്ലെന്ന്‌ ഡോ. യമാനോ സ്വയം തിരിച്ചറിഞ്ഞു. 
പല ജീവികളുടെയും ഗൃഹമാണത്‌. മരങ്ങളെങ്ങനെ ജലം സംഭരിച്ചു നിലനിര്‍ത്തുന്നു എന്നും നമ്മെ പ്രളയക്കെടുതിയില്‍നിന്ന്‌ രക്ഷിക്കുന്നു എന്നും അദ്ദേഹം മനസ്സിലാക്കി.നമ്മെപ്പോലെ തന്നെ ജീവനുള്ളവയാണ്‌ മരങ്ങളെന്നു ഡോ. യമാനോ വിശ്വസിച്ചു. ജലവും വായുവും പോഷകങ്ങളും ഉള്‍ക്കൊള്ളുവാന്‍ അനുവദിച്ചുകൊണ്ട്‌, അവയുടെ പോടുകള്‍ അടയ്‌ക്കുവാന്‍ കോണ്‍ക്രീറ്റിനു പകരം മണ്ണ്‌ ഉപയോഗിച്ചു. വല്ലാതെ കേടുപറ്റിയ ഭാഗങ്ങള്‍ മുറിച്ചുകളയുകയും മരങ്ങളെ ഒരു ബ്രഷ്‌ ഉപയോഗിച്ചു വൃത്തിയാക്കുകയും ചെയ്‌തു. സ്വയം ഉണ്ടാക്കിയ പോഷകങ്ങളും മരുന്നും അടങ്ങിയ ഇന്‍ജക്ഷനുകള്‍ അദ്ദേഹം മരങ്ങള്‍ക്കു നല്‍കി. ഇത്തരം ബാഹ്യവും ആന്തരികവുമായ വൃക്ഷചികിത്‌സാരീതി അക്കാലത്തു നൂതനമായിരുന്നു. ആദ്യകാലത്തു മറ്റു ശാസ്‌ത്രജ്‌ഞരും പണ്‌ഡിതരും അദ്ദേഹത്തിന്റെ സംരംഭത്തെ പാടേ അവഗണിച്ചു.
ഏതായാലും ഡോ. യമാനോയുടെ വൃക്ഷചികിത്‌സാരീതികള്‍ക്കു താമസിയാതെ തന്നെ പ്രതീക്ഷിച്ചതിലും അധികം ഫലമുണ്ടായി. പല പഴയ മരങ്ങളും പുനരുജ്‌ജീവിക്കുകയും അവയില്‍ പുത്തന്‍ മുകുളങ്ങള്‍ വിരിയുകയും ചെയ്‌തു. വാര്‍ദ്ധക്യം ബാധിച്ച, ആരോഗ്യം ക്ഷയിച്ച മരങ്ങളെ രക്ഷിക്കുന്ന വൃക്ഷഡോക്‌ടറായാണ്‌ യമാനോ ലോകം മുഴുവന്‍ ഇന്നറിയപ്പെടുന്നത്‌.

Class VIII Malayalam Unit-2 Chapter-1.പടച്ചോന്റെ ചോറ്‌

ഉറൂബ്‌ - മനുഷ്യസ്‌നേഹത്തിന്റെ ഇതിഹാസകാരന്‍

മലയാളത്തിലെ നോവലിന്റെയും ചെറുകഥയുടെയും ചരിത്രത്തില്‍ അനശ്വരസംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ്‌ ഉറൂബ്‌ (പി.സി. കുട്ടിക്കൃഷ്‌ണന്‍). ചെറുകഥാ പ്രസ്ഥാനത്തില്‍ രണ്ടാംഘട്ടത്തിന്റെ പ്രതിനിധിയാണ്‌ അദ്ദേഹം. ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണുന്ന ഇൗ എഴുത്തുകാരന്‍ സവിശേഷമായ ജീവിതദര്‍ശനത്തിനുടമയാണ്‌. മനുഷ്യജീവിതത്തിന്റെ മഹത്ത്വവും `മര്‍ത്യന്‍ സുന്ദരനാണ്‌' എന്ന ദര്‍ശനവുമാണ്‌ ഉറൂബിന്റെ കൃതികളുടെ അടിസ്ഥാനം. സുന്ദരികളും സുന്ദരന്മാരുമാണ്‌ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. പുറമെ ദുഷ്ടന്മാരെന്ന്‌ തോന്നുന്ന കഥാപാത്രങ്ങളുടെയുള്ളിലും നന്മയുടെ ഉറവകള്‍ കണ്ടെത്താന്‍ ഉറൂബ്‌ ശ്രമിക്കുന്നു.
മനുഷ്യസ്‌നേഹമാണ്‌ ഉറൂബിന്റെ ദര്‍ശനത്തിന്റെ കാതല്‍. ചെറുകഥകളിലൂടെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്‌മചിത്രങ്ങള്‍ അവതരിപ്പിക്കുന്ന അദ്ദേഹം നോവലുകളിലൂടെ മനുഷ്യജീവിതമെന്ന അതിവിശാലമായ സമുദ്രത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ അന്വേഷിക്കുന്നു. കേരളചരിത്രവും സംസ്‌കാരവും ഭാഷയും ചേതോഹരമായി സമ്മേളിക്കുന്ന സുന്ദരമായ ഭൂഭാഗദൃശ്യങ്ങളാണ്‌ ഉറൂബിന്റെ കൃതികള്‍ തുറന്നിടുന്നത്‌. സമഗ്രമായ മാനവദര്‍ശനമാണ്‌ അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും ശക്തികേന്ദ്രം. ബാഹ്യലോകത്തെ സൂക്ഷ്‌മമായി ചിത്രീകരിക്കാന്‍ കഴിയുന്നതുപോലെ തന്നെ മനുഷ്യമനസ്സിന്റെ ആഴങ്ങളും ആവിഷ്‌കരിക്കാന്‍ ഉറൂബിന്‌ കഴിഞ്ഞിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ മാനസിക പ്രക്രിയകള്‍ ആലേഖനം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുന്നു. മനുഷ്യമനസ്സിനുള്ളിലേക്ക്‌ കടന്നുചെല്ലുന്ന ഇൗ എഴുത്തുകാരന്‍ ദേശത്തിന്റെ കഥകളോടൊപ്പം മനുഷ്യമനസ്സിന്റെ കഥകളും പറഞ്ഞുതരുന്നു. 

Friday 31 May 2013

Class IX Malayalam (അടിസ്‌ഥാന പാഠാവലി) Unit-1.1.അന്നവിചാരം

ആഹാരവുമായി ബന്ധപ്പെട്ട പഴഞ്ചൊല്‍ കഥ
മണമേറ്റ മീനിന്‌ ഓശ കേട്ട പണം
നമ്പൂതിരിയുടെ ഇല്ലത്തിനു തൊട്ടടുത്ത താമസക്കാരനായിരുന്നു മാത്തന്‍മാപ്പിള. മാത്തച്ചനു മീന്‍ കൂട്ടിയാലേ ഊണു കുശാലാവൂ. പച്ചമീന്‍ കിട്ടിയില്ലെങ്കില്‍ അങ്ങേര്‍ക്ക്‌ ഉണക്കമീനെങ്കിലും വേണം. അങ്ങനെ ഒരു ദിവസം കിട്ടിയ കുറെ ഉണക്കമീന്‍ മാത്തച്ചന്‍ എണ്ണയിലിട്ടു വറുത്തു. 



വറ മണം കാറ്റില്‍ പറന്നു നമ്പൂതിരിയുടെ മൂക്കിന്റെ പാലം തകര്‍ത്തു. അദ്ദേഹം കോപിച്ചു ചാടിയിറങ്ങി വന്ന്‌ ``മേലില്‍ തനിക്ക്‌ അനിഷ്‌ടകരമായ ആ പണി നടത്തിയാല്‍ മാനനഷ്‌ടത്തിനു കേസുകൊടു''ക്കുമെന്ന്‌ നാട്ടാര്‍ കേള്‍ക്കേ തട്ടി മൂളിച്ചു. മാത്തനും വിട്ടില്ല. അയാളും ഉടനെ വച്ചു കാച്ചി. തന്റെ മീനിന്റെ മണം തന്റെ അനുവാദമില്ലാതെ പിടിച്ചതിനു നഷ്‌ടപരിഹാരം അപ്പോള്‍ തന്നെ കിട്ടണമെന്നായി അയാള്‍. നാട്ടുകാര്‍ മാത്തന്റെ പക്ഷം ചേര്‍ന്നു. നമ്പൂതിരി വിഷമിച്ചു. അല്‌പനേരം ആലോചിച്ചിട്ട്‌ നമ്പൂതിരി ഇല്ലത്തേക്കു മടങ്ങി. ഒരു വലിയ സഞ്ചി നിറയെ നാണയങ്ങളുമായി മടങ്ങി വന്നു മാത്തന്റെ കാതിനടുത്ത്‌ ഉയര്‍ത്തിപ്പിടിച്ച്‌ അഞ്ചാറു തവണ കിലുക്കി. നാണയങ്ങളുടെ കിലുകിലെ ശബ്‌ദം എല്ലാവരും കേട്ടു. അപ്പോള്‍ നമ്പൂതിരി നാട്ടാര്‍ കേള്‍ക്കേ തട്ടി മൂളിച്ചു: ``മാത്തന്റെ മണമേറ്റ മീനിന്‌ ഇന്നാ പിടിച്ചോ ഓശ കേട്ട പണം.''
മീനിന്റെ മണം നമ്പൂതിരിക്കു കിട്ടിയതിനു പകരം പണത്തിന്റെ കിലുക്കം മാത്തനും കേട്ടില്ലേ? എന്താ പകരത്തിനു പകരമായില്ലേ? നാട്ടുകാര്‍ക്കും തൃപ്‌തിയായി.മാത്തനും മതിയായി. നമ്പൂതിരി ഇല്ലത്തേക്കു ഞെളിഞ്ഞുനടന്നു.

Class IX Malayalam (അടിസ്‌ഥാന പാഠാവലി) Unit-1. അന്നവിചാരം മുന്നവിചാരം


ദാരിദ്ര്യത്തിന്റെ ഭീകരമുഖം

ആഹാരം പാഴാക്കുമ്പോഴും ഭക്ഷണത്തിനു രുചിപോരെന്നു പറഞ്ഞ്‌ പഴിക്കുമ്പോഴും ആഫ്രിക്കന്‍ മരുഭൂമിയില്‍ പട്ടിണികൊണ്ട്‌ തളര്‍ന്നുവീണ ഈ പെണ്‍കുഞ്ഞിനെ ഓര്‍ക്കുക.
ആഫ്രിക്കന്‍രാജ്യമായ സുഡാനില്‍ 1993ല്‍ കടുത്തക്ഷാമം പടര്‍ന്നുപിടിച്ചു. ഐക്യരാഷ്‌ട്രസഭയുടെ വിമാനത്തില്‍നിന്ന്‌ താഴേക്കിടുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ജനങ്ങള്‍ തിരക്കുകൂട്ടുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കെവിന്‍ കാര്‍ട്ടറുടെ ദൃഷ്‌ടിയില്‍ മറ്റൊരു ദൃശ്യം പതിഞ്ഞു. ഭക്ഷണപ്പൊതിക്കുവേണ്ടി ഇഴഞ്ഞുനീങ്ങുന്ന ഒരു സുഡാനി പെണ്‍കുഞ്ഞ്‌. കുഞ്ഞിനെ റാഞ്ചാനായി ഒരു കഴുകന്‍ അവളുടെ സമീപത്തുണ്ട്‌. ഈ ദൃശ്യം കെവിന്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നെ കഴുകനെ ആട്ടിയോടിച്ചു. പിറ്റേദിവസത്തെ പത്രത്തില്‍ ഇൗ ചിത്രം പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്‌ വിലപ്പെട്ട സമ്മാനവും ഇൗ ചിത്രം നേടിക്കൊടുത്തു. എന്നാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം കെവിനെ വേട്ടയാടി. ഇതില്‍ മനംനൊന്ത്‌ അദ്ദേഹം തന്റെ ജീവിതം അവസാനിപ്പിച്ചു.

Class IX Malayalam Unit- 2. കാണെക്കാണെ

വൃദ്ധജനങ്ങള്‍ സമൂഹത്തിന്റെ സമ്പത്താണ്‌. എന്നാല്‍ ഇന്ന്‌ സമൂഹത്തില്‍ ഏറെ അവഗണന അനുഭവിക്കുന്നതും വൃദ്ധരാണ്‌. അവരുടെ കണ്ണീരൊപ്പാന്‍ നമുക്ക്‌ ശ്രമിക്കാം.

വൃദ്ധരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട്‌ മാതൃഭൂമി ദിനപത്രത്തില്‍ വന്ന എഡിറ്റോറിയല്‍ വായിച്ചുനോക്കൂ: 
(എഡിറ്റോറിയല്‍, മാതൃഭൂമി ദിനപ്പത്രം -2013 മെയ്‌31) 

Tuesday 21 May 2013

Class X - അടിസ്‌ഥാന പാഠാവലി യൂണിറ്റ് I : വാക്കിന്‍െറ കൂടെരിയുന്നു

ആഫ്രിക്കന്‍രാജ്യമായ കെനിയയില്‍ ബാണ്ടു, നൈലോട്ടിക്‌ എന്നിങ്ങനെ രണ്ടു പ്രമുഖവിഭാഗങ്ങളിലായി എഴുപതുഗോത്രങ്ങളാണുള്ളത്‌. മൊത്തം ജനസംഖ്യയുടെ ഏതാണ്ട്‌ 22 ശതമാനവും വരുന്ന ഗികുയു വര്‍ഗക്കാരാണ്‌ ഏറ്റവും വലിയ ഗോത്രങ്ങളിലൊന്ന്‌. ഗികുയു എന്നുതന്നെയാണ്‌ ഇവരുടെ മാതൃഭാഷ അറിയപ്പെടുന്നത്‌.
1920 ലാണ്‌ ബ്രിട്ടീഷുകാര്‍ കെനിയയെ പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കിയത്‌. ഗികുയു വര്‍ഗക്കാരനായ കെനിയാറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി 1963ല്‍ കെനിയ സ്വതന്ത്രമായി. കോളനി വാഴ്‌ചയുടെ കാലത്ത്‌ ഗികുയു ഭാഷയ്‌ക്കുണ്ടായ അപചയമാണ്‌ ഗൂഗി വാ തിഓംഗോയുടെ `വാക്കിന്റെ കൂടെരിയുന്നു' എന്ന പാഠഭാഗത്ത്‌ പരാമര്‍ശിക്കുന്നത്‌. റോമന്‍ അക്ഷരമാലയുള്ള സ്വാഹിലിഭാഷയും ഇംഗ്ലീഷുമാണ്‌ കെനിയയിലെ ഔദ്യോഗിക ഭാഷ. ഗികുയു ഗോത്രവര്‍ഗക്കാരില്‍ ധാരാളംപേര്‍ ഇന്നും ഗികുയു ഭാഷ സംസാരിക്കുന്നു. അതോടൊപ്പം കെനിയയിലെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷും സ്വാഹിലിയും.


ഭാഷയും സംസ്‌കാരവും
ഭാഷ ഒരു സാംസ്‌കാരിക ഉല്‌പന്നമാണ്‌. ഓരോ ഭാഷയും അതിന്റെ ജന്മദേശത്തെ സാംസ്‌കാരിക സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നു. മലയാളം എന്ന പദം നമ്മുടെ മാതൃഭാഷയെ മാത്രമല്ല കേരളം എന്ന ദേശത്തെയും (ഭൂമിമലയാളം, മലയാളക്കര) നമ്മുടെ സാംസ്‌കാരിക സമ്പത്തിനെയും സൂചിപ്പിക്കുന്നു. വിശ്വാസങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങള്‍, കലാരീതികള്‍, വസ്‌ത്രധാരണ സമ്പ്രദായങ്ങള്‍, ഭക്ഷണശീലങ്ങള്‍, സാഹിത്യപാരമ്പര്യങ്ങള്‍ ഇവയിലെല്ലാം മലയാളത്തനിമ കാണാം. അധിനിവേശത്തിന്റെ ഫലമായി കെനിയയിലെ `ഗികുയു' എന്ന ഭാഷയോടൊപ്പം അവരുടെ തനതുപാരമ്പര്യ ഘടകങ്ങളെല്ലാം നാശോന്മുഖമായത്‌ `വാക്കിന്റെ കൂടെരിയുന്നു' എന്ന ലേഖനത്തില്‍ പ്രതിപാദിക്കുന്നു. 


ശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാധ്യമം എന്ന നിലയിലും മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യം വളരെ വലുതാണ്‌. എന്നാല്‍ മാതൃഭാഷയുടെ ഈ പ്രാധാന്യം മനസ്സിലാക്കാതെ മലയാളം സംസാരിക്കുന്നതുപോലും അപമാനകരമായി നാം കരുതുന്നു. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ട്‌. മാതൃഭാഷയ്‌ക്ക്‌ ഇത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്‌ ഒരു പക്ഷേ മലയാളനാട്ടില്‍ മാത്രമായിരിക്കും. ഓരോ നാടിനും ഓരോ ഭാഷയുണ്ട്‌്‌. ആ ഭാഷ ആ നാടിന്റെ സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്‌. മാതൃഭാഷ മറക്കുമ്പോള്‍ , അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച്‌ മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെത്തന്നെയാണ്‌ നാം മറന്നുകളയുന്നത്‌. നാം എന്താണ്‌ എന്ന തിരിച്ചറിവ്‌ അവിടെ നഷ്‌ടമാകുന്നു. പിറന്ന മണ്ണില്‍ നിന്ന്‌ അകന്ന്‌ വേരുകള്‍ നഷ്‌ടപ്പെട്ടവരായി മാറുന്നു.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷതാന്‍

എന്ന്‌ മഹാകവി വള്ളത്തോള്‍ പാടിയത്‌ മാതൃഭാഷയുടെ മഹത്വം ഉള്‍ക്കൊണ്ടാണ്‌. സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട്‌ മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ്‌ നാം നടത്തേണ്ടത്‌. എങ്കിലേ ആത്‌മബോധമുള്ളവരായി വ്യക്തിത്വമുള്ളവരായി വളര്‍ന്നുവരാന്‍ നമുക്കാവൂ. മലയാളമണ്ണില്‍ നിന്ന്‌ മലയാളത്തിന്റെ ഗന്ധം നഷ്‌ടമായാല്‍ പിന്നെ മലയാളികളും മലയാളികളുടെ സംസ്‌കാരവും ഒന്നും ഉണ്ടാവില്ല. അതുകൊണ്ട്‌ എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ നാം മാതൃഭാഷയില്‍ അടിയുറച്ച്‌ നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച്‌ നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. 

Class X - കേരള പാഠാവലി യൂണിറ്റ് II : സാഹിത്യത്തിലെ സ്‌ത്രീ

സ്‌ത്രീവിമോചനം എങ്ങനെ?
കേരളത്തില്‍ വൈകുന്നേരമായാല്‍ പിന്നെ എല്ലാ വീടുകളിലും ടി.വി കണ്ണുതുറക്കും. സന്ധ്യമുതല്‍ തുടങ്ങും സീരിയലുകള്‍. എല്ലാറ്റിലുമുണ്ടാകും ഒരു ദുഃഖപുത്രി. കണ്ണുനീര്‍ ഒഴുക്കി, കഷ്‌ടപ്പാടുകള്‍ സഹിച്ച്‌, ക്ഷമിച്ച്‌, സങ്കടപ്പെട്ട്‌ എന്നിട്ടും എല്ലാവരേയും സ്‌നേഹിച്ച്‌, രക്ഷിച്ച്‌, ഭൂമിദേവിയെ തോല്‌പിക്കുന്ന ക്ഷമ പ്രദര്‍ശിപ്പിച്ച്‌ കാണികളുടെ സഹാനുഭൂതി പിടിച്ചുവാങ്ങുന്ന നായികമാര്‍. അവരെക്കണ്ട്‌ കണ്ണീരൊഴുക്കാന്‍ ടിവിക്കുമുന്നില്‍ കൂടുന്നവരില്‍ കൂടുതലും സ്‌ത്രീകളാണ്‌!
അപ്പോള്‍ ദുഃഖപുത്രിമാരെ സൃഷ്‌ടിച്ച്‌ വായനക്കാരെ രസിപ്പിച്ച്‌ തങ്ങളുടെ രചനകളെ വിജയിപ്പിക്കുകയെന്ന പഴയതന്ത്രം ഇന്നും നിലനില്‍ക്കുന്നു എന്നല്ലേ കാണിക്കുന്നത്‌? ദമയന്തിയെയും സാവിത്രിയേയുമൊക്കെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനിടെ ദുഃഖപുത്രിമാരെ അവതരിപ്പിക്കുന്ന പൈങ്കിളി സീരിയലിനെപ്പറ്റിയും ചര്‍ച്ച ചെയ്‌തോളൂ.
ഈ ദുഃഖപുത്രിമാരെ സൃഷ്‌ടിക്കല്‍ വെറുമൊരു ടെക്‌നിക്കുമാത്രമാണ്‌. അവര്‍ വഴി സമൂഹത്തെ നന്നാക്കാനോ സ്‌ത്രീകളുടെ നില മെച്ചപ്പെടുത്താനോ ഒരിക്കലും സാധ്യമല്ല. സാവിത്രിയുടെ കഥ വായിച്ച ഏതെങ്കിലും സ്‌ത്രീ സ്‌ത്രീവിമോചനത്തിനു യത്‌നിച്ചിട്ടുണ്ടോ? ഏതെങ്കിലും പുരുഷന്‍ സ്‌ത്രീയെ കൂടുതല്‍ സ്വതന്ത്രയാക്കാന്‍ തയാറായിട്ടുണ്ടോ?
സ്‌ത്രീക്കു വിമോചനം കിട്ടാന്‍ ഒറ്റവഴിയേ ഉള്ളൂ. അറിവുനേടുക. സാമ്പത്തികമായ സ്വാതന്ത്ര്യം സമ്പാദിക്കുക, ആത്‌മവിശ്വാസമുണ്ടാക്കുക, ധീരയാകുക, സ്വയം വിമോചിപ്പിക്കുക. പാശ്‌ചാത്യരാജ്യങ്ങളിലെ സ്‌ത്രീകള്‍ ഒരളവുവരെ ഈ സ്വാതന്ത്ര്യം സമ്പാദിച്ചിട്ടുണ്ട്‌. അവരുടെ മുഖത്ത്‌ തെളിഞ്ഞുകാണുന്ന ആത്‌മവിശ്വാസം എന്നെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്‌. പുരുഷന്‌ തന്നേക്കാള്‍ എന്തെങ്കിലും കേമമുണ്ട്‌ എന്ന്‌ വിശ്വസിക്കാത്ത എത്രയോ സ്‌ത്രീകളെ അവിടെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്‌!
ശാസ്‌ത്രീയമായി ചിന്തിച്ചാല്‍ സ്‌ത്രീക്കും പുരുഷനും ഒരേതരം മസ്‌തിഷ്‌കമാണ്‌. ഒരേ കഴിവാണ്‌. സമൂഹത്തിന്‌ ഒരുപോലെ സംഭാവന ചെയ്യാന്‍ കഴിവുള്ളവരുമാണ്‌. ആ സത്യം സ്‌ത്രീ സ്വയം കണ്ടെത്തി തനിക്ക്‌ അവകാശപ്പെട്ട സമത്വം പിടിച്ചുവാങ്ങിയാല്‍ മാത്രമേ സ്‌ത്രീവിമോചനം യാഥാര്‍ത്ഥ്യമാകൂ.
പ്രൊഫ. എസ്‌. ശിവദാസ്‌ 

പെണ്‍കാലം 
ഋഗ്വേദനാഗരികതയില്‍ സ്‌ത്രീകളുടെ പദവി പുരുഷന്മാര്‍ക്കൊപ്പമായിരുന്നു. പുരുഷന്മാരെപ്പോലെതന്നെ സ്‌ത്രീകള്‍ വിദ്യ അഭ്യസിക്കുകയും ബ്രഹ്മചര്യം ആചരിക്കുകയും ചെയ്‌തുപോന്നു. അവരെ ഉപനയനവും കഴിപ്പിച്ചിരുന്നു. കൂടാതെ അവര്‍ വേദങ്ങള്‍ പഠിക്കുകയും വേദസ്‌തോത്രങ്ങള്‍ രചിക്കുകയും ചെയ്‌തു. ഉപനിഷത്തുകളുടെ കാലത്ത്‌ ഗാര്‍ഗിയെയും മൈത്രേയിയെയുംപോലെയുള്ള സ്‌ത്രീഋഷികള്‍ ഉണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ സ്വത്തുടമസ്‌ഥത ലഭിച്ചുവെന്നുമാത്രമല്ല വിധവകള്‍ക്ക്‌ പുനര്‍വിവാഹം ചെയ്യുന്നതിനുള്ള അവകാശവുമുണ്ടായിരുന്നു. അവര്‍ അധ്യാപകരാകുകയും ചെയ്‌തു.ശെശവവിവാഹം അക്കാലത്ത്‌ അജ്ഞാതമായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യം അനുവദിച്ചുപോന്നു.അവര്‍തന്നെയാണ്‌ അവരുടെ വിവാഹങ്ങള്‍ നിശ്ചയിച്ചത്‌. ഭാര്യ ബഹുമാന്യമായ ഒരു സ്‌ഥാനം അലങ്കരിക്കുകയും ഭര്‍ത്താവിനോടൊപ്പം മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കുകയും ചെയ്‌തു.ഋഗ്വേദകാലത്ത്‌ സ്‌ത്രീകള്‍ക്കുണ്ടായിരുന്ന സ്‌ഥാനം വേദകാലത്തുതന്നെ അനന്തരഘട്ടങ്ങളില്‍ ക്ഷയിച്ചു. മകള്‍ ജനിക്കുന്നത്‌ ശാപമായി കണക്കാക്കാന്‍ തുടങ്ങി. പക്ഷേ പൊതുജീവിതത്തില്‍ പങ്കുചേരാനുള്ള സ്‌ത്രീകളുടെ സ്വാതന്ത്ര്യം തുടര്‍ന്നു. പിന്തുടര്‍ച്ചാവകാശവും സ്വത്തുടമസ്‌ഥതയും അവര്‍ക്കു നിഷേധിക്കപ്പെട്ടു (ശൂദ്രന്മാരെപ്പോലെ). സ്‌ത്രീകളുടെ സമ്പാദ്യംപോലും അവരുടെ ഭര്‍ത്താക്കന്മാരുടെയും പുത്രന്മാരുടെയും സ്വത്തായിത്തീര്‍ന്നു.ഏതായാലും സ്‌ത്രീകള്‍ തുടര്‍ന്നും ഉപനയനം കഴിക്കുകയും വിദ്യ അഭ്യസിക്കുകയും അധ്യാപികമാരായി പണിയെടുക്കുകയും ചെയ്‌തു പോന്നു.എ.ഡി 700നും 1206 നും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുള്ള വിവാഹബന്ധം അജ്ഞാതമായിരുന്നില്ല. ബുദ്ധന്‍െറ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നില്ല. അവര്‍ പൊതുജീവിതത്തില്‍ സജീവപങ്ക്‌ വഹിച്ചു. എന്നാല്‍ വേദപഠനത്തിനുള്ള അവകാശം അവര്‍ക്കില്ലായിരുന്നു. സ്‌ത്രീകളുടെ സ്‌ഥിതി യഥാര്‍ഥത്തില്‍ അധഃപതിച്ചത്‌ ഗുപ്‌തകാലഘട്ടത്തിലാണ്‌. ഇക്കാലത്ത്‌
സ്‌ത്രീധനം ഒരു ഏര്‍പ്പാടായി ഉയര്‍ന്നുവന്നു.വിധവകള്‍ക്ക്‌ പുനര്‍വിവാഹം നിഷിദ്ധമായി. കഠിനവ്രതങ്ങളിലും നിഷ്‌ഠകളിലും മുഴുകി അവര്‍ക്ക്‌ ശിഷ്‌ടജീവിതം തള്ളിനീക്കേണ്ടിവന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ഥാവരസ്വത്തിന്മേല്‍ അവകാശമില്ലായിരുന്നു. ഏ.ഡി.ഏഴാംനൂറ്റാണ്ടോടുകൂടി സതി പ്രചാരത്തില്‍ വന്നു.ഇക്കാലത്തുപോലും ചില സ്‌ത്രീകള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിക്കുകയുണ്ടായി. ഏ.ഡി.1206നും 1761നും ഇടയ്‌ക്കുള്ള കാലത്ത്‌ സ്‌ത്രീകളുടെ സ്‌ഥിതി കൂടുതല്‍ മോശമായി. ഇൗ ഘട്ടത്തില്‍ സ്‌ത്രീകളുടെ സ്‌ഥിതിയെ ബാധിച്ചിരുന്ന മുഖ്യസാമൂഹികദുരാചാരങ്ങള്‍ പെണ്‍കുഞ്ഞുങ്ങളെ കൊലചെയ്യല്‍, ശൈശവവിവാഹം, പര്‍ദ, സതി, അടിമത്തം എന്നീസമ്പ്രദായങ്ങളായിരുന്നു.  
കടപ്പാട്‌: ഭാരതീയസമൂഹം. പ്രസിദ്ധീകരണം : കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ 

ഹാര്‍ഡിയുടെ ടെസ്സ്‌

തോമസ്‌ ഹാര്‍ഡിയുടെ മാസ്‌റ്റര്‍പീസ്‌ എന്നു വിശേഷിപ്പിക്കാവുന്ന ടെസ്‌ ഓഫ്‌ ദ ഡ്യൂബ്‌ര്‍വില്‍സ്‌ എന്ന നോവ ലിലെ നായികയാണ്‌ ടെസ്‌. ലോകസാഹിത്യത്തില്‍ത്തന്നെ അവിസ്‌മരണീയമായ സ്‌ഥാനം നേടിയ ഈ ദുരന്തനായിക ഒരു സധാരണ ഗ്രാമീണകുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയാണ്‌്‌. സാമ്പത്തികത്തകര്‍ച്ചയാണ്‌ ഒരു ബന്ധുവിന്‍െറ കൃഷിയിടത്തില്‍ ജോലിക്കുപോകാന്‍ അവള്‍ക്ക്‌ പ്രേരണയായത്‌.അരക്ഷിതത്വവും പ്രതിരോധിക്കാനുള്ള ശേഷിയില്ലായ്‌മയും അവളെ ഭയപ്പെടുത്തി. എങ്കിലും പുരുഷാക്രമണങ്ങളെ തടയാന്‍ അവള്‍ക്കു സാധിച്ചു. ഒടുവില്‍ അവള്‍ പരാജിതയാവുകയും ഫാമിലെ യുവാവിനാല്‍ കീഴ്‌പ്പെടുത്തപ്പെടുകയുമാണ്‌. തുടര്‍ന്ന്‌ അവള്‍ അമ്മയാകുന്നു.


തോമസ്‌ ഹാര്‍ഡി
നാളുകള്‍ക്കുശേഷം കുഞ്ഞ്‌ മരിക്കുകയും ചെയ്യുന്നു. ഇതിനുശേഷമാണ്‌ ക്ലയര്‍ എന്നയാളുമായി അവളുടെ വിവാഹം ഉറപ്പിക്കുന്നത്‌. നിഷ്‌കളങ്കയായ അവള്‍ തന്‍െറ ദുരനുഭവങ്ങള്‍ വിവരിച്ച്‌ ഒരു കത്തെഴുതി പ്രതിശ്രുതവരന്‍െറ വീട്ടില്‍ നിക്ഷേപിച്ചെങ്കിലും അയാളതു കാണുന്നില്ല.വിവാഹശേഷം സത്യങ്ങളെല്ലാം തുറന്നുപറയാന്‍ അവള്‍ ധൈര്യം കാണിച്ചു. അതോടെ അവളെ ഉപേക്ഷിച്ച്‌ അയാള്‍ നാടുവിട്ടു. ഇൗ സന്ദര്‍ഭത്തില്‍ ആദ്യം അവളെ നശിപ്പിച്ചവന്‍ വിവാഹാഭ്യര്‍ഥനയുമായി വരുന്നു. ആശ്രയമറ്റ അവള്‍ അയാളോടൊപ്പം കഴിഞ്ഞുവരവെ ഭര്‍ത്താവ്‌ തിരികെയെത്തുന്നു. തടസ്സം നിന്ന ആദ്യപുരുഷനെ അവള്‍ കുത്തിക്കൊല്ലുന്നു. അങ്ങനെ വധശിക്ഷ ഏറ്റുവാങ്ങാനായിരുന്നു അവളുടെ വിധി.

Monday 13 May 2013

Class V Unit-1സ്‌നേഹം താന്‍ ശക്തി

കൂട്ടുചേര്‍ന്ന്‌ കുടുംബത്തിലേക്ക്‌
ആരോടും കൂട്ടുകൂടാതെ ഏറെ നേരം ഒറ്റയ്‌ക്കിരിക്കുന്നതിനെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ. ചിന്തിക്കാന്‍ പോലുമാകില്ല അല്ലേ. മറ്റാരുടെയും സഹായമില്ലാതെ നമുക്ക്‌ ഒരിക്കലും ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ്‌ ആദിമകാലം മുതലേ മനുഷ്യന്‍ കൂട്ടമായി ജീവിച്ചുപോന്നത്‌. ഫലമൂലാദികള്‍ ശേഖരിച്ചും പക്ഷിമൃഗാദികളെ വേട്ടയാടിയും മനുഷ്യന്‍ ആഹാരസമ്പാദനം നടത്തിയിരുന്ന കാലത്ത്‌ കുടുംബം എന്നൊന്ന്‌ ഉണ്ടായിരുന്നില്ല എന്നു പറയാം. ഉപജീവനത്തിനായി കൃഷിപ്പണികള്‍ ആരംഭിച്ചതോടെയാണ്‌
മനുഷ്യന്‌ സ്ഥിരമായ വാസസ്ഥലങ്ങളും ജീവിതക്രമങ്ങളും ഉണ്ടായത്‌. ഇതോടെ കുടുംബമായി ജീവിക്കുക എന്ന രീതി ഉടലെടുത്തു. വ്യക്തിയെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി കുടുംബമാണ്‌. വ്യക്തികള്‍ക്ക്‌ ശാരീരികവും മാനസികവുമായ സുരക്ഷിതത്വവും സംതൃപ്‌തിയും പകര്‍ന്നുനല്‍കാന്‍ കുടുംബത്തിനു കഴിയും. ഭാഷ, സാമൂഹ്യമര്യാദകള്‍, മൂല്യങ്ങള്‍,തൊഴില്‍, ജീവിതശൈലി തുടങ്ങി നിരവധികാര്യങ്ങള്‍ വ്യക്തികള്‍ മനസ്സിലാക്കുന്നതും കുടുംബങ്ങളില്‍ നിന്നാണ്‌.

Class V Unit-1 Chapter-1.പൊന്നോമനയ്‌ക്കായി

ഇമ്മിണി വല്യകുടുംബവും ചെറിയ കുടുംബവും
വളരെക്കുറച്ച്‌ അംഗങ്ങള്‍ ഉളളതും വളരെകൂടുതല്‍ അംഗങ്ങള്‍ ഉളളതുമായ കുടുംബങ്ങള്‍ ഉണ്ട്‌. ഭാര്യയും ഭര്‍ത്താവും അവരുടെ കുട്ടികളും ചേര്‍ന്നതാണ്‌ അണുകുടുംബം (nuclear family). മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍, വിദ്യാഭ്യാസസാധ്യത, സ്വത്ത്‌ മക്കള്‍ക്കു മാത്രമായി നല്‍കപ്പെടുന്നു തുടങ്ങിയ ഗുണങ്ങള്‍ അണുകുടുംബത്തിനുണ്ട്‌. എന്നാല്‍ സ്വാര്‍ത്ഥത, മൂല്യശോഷണം, ലാഭക്കൊതി തുടങ്ങിയ ദോഷങ്ങളും ഈ വ്യവസ്ഥിതിക്കുണ്ട്‌. കൂട്ടുകുടുംബത്തിന്റെ അധികാരം പിതൃസ്ഥാനീയനായ ഏറ്റവും മൂത്ത അംഗത്തിനാണ്‌. ഒന്നിലധികം ചെറുകുടുംബങ്ങള്‍ ഉള്‍പ്പെട്ട വലിയൊരു കുടുംബം എന്ന്‌ കൂട്ടുകുടുംബത്തെ നിര്‍വചിക്കാം. ചുരുങ്ങിയത്‌ മൂന്നു തലമുറകളിലെ ആളുകളെങ്കിലും ഒന്നിച്ചുവസിക്കുന്നതാണ്‌ കൂട്ടുകുടുംബം.


Class VI Unit-1 Chapter-3 ഉപവസന്തം

ചക്കയും മാങ്ങയും പറങ്കിമാങ്ങയും
പ്രകൃതി ജീവജാലങ്ങള്‍ക്കു നല്‌കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ ഒന്നാണ്‌ ഫലവര്‍ഗങ്ങള്‍. അതത്‌ കാലാവസ്ഥയില്‍ ഏറ്റവും അനുയോജ്യമായ പോഷണവും ആരോഗ്യവും അവ പകര്‍ന്നു നല്‍കുന്നു. കുംഭം മുതല്‍ മിഥുനം വരെയുള്ള മാസങ്ങളില്‍ കേരളക്കരയില്‍ സമൃദ്ധമായി വിളയുന്ന പ്രധാന ഫലങ്ങളാണ്‌ ചക്കയും മാങ്ങയും പറങ്കിമാങ്ങയും.
ചക്ക 


ലോകത്തെ ഏറ്റവും വലിയ പഴമാണ്‌ ചക്കപ്പഴം. ഒരു കാലത്ത്‌ മലയാളിയുടെ വിശപ്പ്‌ മാറ്റിയിരുന്ന ഒരു പ്രധാന ഫലമായിരുന്നു ഇത്‌.
ഇന്ന്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്ന ഫലങ്ങളിലൊന്നാണ്‌ ചക്ക. പതിനാലാംനൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മറിഹ്‌നൊള്ളി ചക്ക കണ്ട്‌ `ഒരാടിന്റെ മുഴുപ്പുള്ള ഫലം!' എന്ന്‌ അന്തംവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഏതാണ്ട്‌ 54 ഇനത്തോളം പ്ലാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്‌. പ്ലാവിന്റെ ശാസ്‌ത്രനാമം `ആര്‍ട്ടോകാര്‍പ്പസ്‌ ഹെട്ടരോഫിലസ്‌ (Artocarpus heterophyllus) എന്നാണ്‌. കുടുംബം മോറേസിയേ (moraceae). ഇംഗ്ലീഷില്‍ ജാക്ക്‌ ട്രീ എന്നും പറയുന്നു.
മാമ്പഴം 


പഴങ്ങളിലെ രാജാവാണ്‌ മാമ്പഴം. ഇന്ത്യയിലെ അസം ആണ്‌ മാവിന്റെ ജന്മദേശമെന്നറിയപ്പെടുന്നത്‌. ലോകത്തില്‍ ഏറ്റവുമധികം മാമ്പഴം ഉല്‌പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ.
അല്‍ഫോന്‍സ, പൈരി, നീലം, ബങ്കനപ്പള്ളി, മല്‍ഗോവ, സുവര്‍ണരേഖ, ലംഗര, ദുസെഹറി, ഗുലിബ്‌ ഖാസ്‌, കലെപ്പാടി, മുണ്ടപ്പ, ബാംഗളോറ തുടങ്ങി ഏതാണ്ട്‌ അഞ്ഞൂറിലധികം മാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നു. മാവിന്റെ ശാസ്‌ത്രനാമം - മാന്‍ജിഫെറ ഇന്‍ഡിക്ക (Mangifera indica). കുടുംബം അനകാര്‍ഡിയേസിയേ (Anacardiaceae).
കശുമാങ്ങ 


വേനല്‍ക്കാലത്ത്‌ ദാഹശമനത്തിനായും രോഗപ്രതിരോധശേഷിനല്‍കാനും പ്രകൃതിയൊരുക്കിയ മറ്റൊരു അത്ഭുത ഫലമാണ്‌ കശുമാങ്ങ. കശുമാങ്ങയ്‌ക്ക്‌ അത്യുഷ്‌ണകാലത്തുണ്ടാകാവുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്തുവാനുള്ള ശക്തിയുണ്ട്‌. വിറ്റാമിന്‍ സി വേണ്ടുവോളമുള്ളതിനാല്‍ ഇത്‌ ശരീരത്തിന്‌ രോഗപ്രതിരോധശക്തി നല്‌കുകയും പകര്‍ച്ചവ്യാധികളെ ചെറുക്കുകയും ചെയ്യും. കശുമാവിന്റെ ജന്മദേശം ബ്രസീലാണ്‌. പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചതുകൊണ്ട്‌ പറങ്കിമാങ്ങ എന്നും അറിയപ്പെടുന്നു. കശുമാവിന്റെ ശാസ്‌ത്രനാമം അനാകാര്‍ഡിയം ഓക്‌സിഡെന്‍ഡേല്‍ (Anacardium occidentale) എന്നാണ്‌. 

Class VI Unit-1 Chapter-2 ഹരിതം

പച്ചപ്പ്‌ ജീവന്റെ തുടിപ്പ്‌, പ്രത്യാശയുടെ പുലരിയും!
ഒരാള്‍ ചിരിച്ചാല്‍ മറ്റുള്ളവരെല്ലാം ചിരിക്കും. ഒരാള്‍ കരഞ്ഞാല്‍ മറ്റുള്ളവരും കരയും. ഒരാള്‍ക്ക്‌ വേദനിച്ചാല്‍ എല്ലാ വര്‍ക്കും വേദനിക്കും. അങ്ങനെയും ഒരു ലോകമോ! അതെ. അവിടെ എല്ലാവരു ടെയും ഹൃദയങ്ങള്‍ പരസ്‌പരം ബന്ധി ച്ചിരിക്കുന്നു! അദൃശ്യമായ, പക്ഷേ ശക്ത മായ ബന്ധം. അതിനാല്‍ ആ ലോകത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും കൂടി ഒറ്റ ഹൃദയമാണ്‌! പ്രശസ്‌തമായ ഒരു സയന്‍സ്‌ ഫിക്‌ഷനിലെ സങ്കല്‌പമാണിത്‌. വാസ്‌ത വത്തില്‍ നമ്മുടെ ലോകവും ഇങ്ങനെ പരസ്‌പരം ബന്ധപ്പെട്ടതല്ലേ? അഥവാ അങ്ങനെയാകേണ്ടതല്ലേ?
സച്ചിദാനന്ദന്റെ `ഹരിതം' വായിച്ച്‌ ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ ആ സയന്‍സ്‌ഫിക്‌ഷന്‍ സങ്കല്‌പ മായിരുന്നു. ഒരു ഞരമ്പില്‍ പച്ചപ്പുണ്ട്‌ എന്നു പറയുന്ന ഇലയും ഒരു ഇല കൊഴിയാതുണ്ട്‌ എന്ന്‌ മന്ത്രിക്കുന്ന ചില്ലയും ഒരു മരം വെട്ടാതെയുണ്ട്‌ എന്ന്‌ രഹസ്യം പറയുന്ന കാടും എല്ലാം നശിച്ചാലും എല്ലാം പൂര്‍ണ്ണമായി നശിക്കില്ല എന്ന പ്രത്യാശയും മനോഹരമായ സങ്കല്‌പങ്ങളാണ്‌. എല്ലാം എത്ര മനോഹരമായി പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇലയും ചില്ലയും മരവും കാടും മലയും സൂര്യനും എല്ലാം പ്രകൃതിയെന്ന വലിയ വലയുടെ കണ്ണികള്‍ മാത്രം. സ്വാര്‍ത്ഥ ലാഭത്തിനായി എല്ലാം നശിപ്പിക്കുന്ന രാക്ഷസ ന്മാര്‍ എത്രയോ കാലമായി ഈ ലോകത്തെ ഇല്ലാതാക്കാന്‍ നോക്കുന്നു. എന്നാല്‍ ഭൂമിയിലെ പീഡിതരായ എല്ലാ ജീവജാലങ്ങളും വേദന കടിച്ചമര്‍ത്തി പ്രത്യാശയോടെ ഇന്നും ലോക ത്തെപ്പറ്റി ചിന്തിക്കുന്നു. ഒരു സൂര്യന്‍ കെടാതെ ഉണ്ട്‌. ഉണ്ട്‌. ഒരു കാട്‌...കാടില്ലെങ്കിലൊരു മരമെങ്കിലും. മരമില്ലെങ്കിലൊരുചില്ല. ചില്ലയില്ലെ ങ്കിലൊരു പച്ചില. അതുമില്ലെങ്കില്‍ അതിലൊരു പച്ചയായ ഞരമ്പെങ്കിലും കാണും. കാണും. പ്രത്യാശയുടെ പുലരിയില്‍ വേദ നിക്കുന്നവരുടെ പാട്ട്‌ ഉയരട്ടെ. പു ഴകള്‍ ആ പാട്ട്‌ ഏറ്റുപാടട്ടെ. പു തിയ മരവും കാ ടും പച്ചപ്പും ഭൂമി യിലുണ്ടാകട്ടെ. അത്തരമൊരു പുതുസൂര്യ നേയും പുത്തന്‍കാടിനേയും കുളിരി നേയും പുതുലോകത്തേയും സ്വപ്‌നം കണ്ട്‌ നമുക്ക്‌ ഒന്നായി നന്നായി പ്രവര്‍ത്തി ച്ചാല്‍ ഇവിടെ ഒരു സ്വര്‍ഗ്ഗം പടുത്തുയര്‍ ത്താന്‍ കഴിയുകയില്ലേ? പച്ചപ്പ്‌ പ്രത്യാശ
യാണ്‌. ജീവന്റെ പ്രതീകമാണ്‌. നമുക്ക്‌ അതിനെ പുല്‍കാം. പച്ചപ്പിന്റെ തുടിപ്പുള്ള മനസ്സുള്ളവരായി മാറാം. ഹരിതമെന്ന കവിത അതിനുള്ള പ്രചോദനമാകട്ടെ.

പ്രൊഫ.എസ്‌. ശിവദാസ്‌ 

പരിസ്ഥിതിക്കവിതകള്‍

ഒരു തൈ നടുമ്പോള്‍
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
നടുനിവര്‍ക്കാനൊരു
കുളുര്‍നിഴല്‍ നടുന്നൂ
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നൂ
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
മണ്ണിലും വിണ്ണിന്‍െറ
മാറിലെച്ചാന്തു തൊ-
ട്ടഞ്‌ജനമിടുന്നൂ
ഒരു വസന്തത്തിന്നു
വളര്‍പന്തല്‍ കെട്ടുവാ-
നൊരുകാല്‍ നടുന്നൂ
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നൂ
പല തൈ നടുന്നൂ,
പല തണല്‍ നടുന്നൂ.
- ഒ.എന്‍.വി. കുറുപ്പ്‌

കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്‌
കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്‌
ധാത്രിതന്‍ മടിയില്‍ കിടക്കരുത്‌
മാറില്‍ തിമിര്‍ക്കരുത്‌
കുന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്‌
പൂവിന്‍െറ കണ്ണില്‍ നീ നോക്കരുത്‌
പൂതനാതന്ത്രം പുരണ്ടതാണെങ്ങും
കുഞ്ഞേ, ചിരിക്കരുത്‌
ചാടിക്കളിക്കരുത്‌
ചാടുരുളുന്നു നിന്‍ നേരെ
അസുരന്‍ മരിച്ചില്ല, പുകതുപ്പുമായിരം
ശകടങ്ങളായവന്‍ വീണ്ടും
കുഞ്ഞേ കുളിക്കരുത്‌
കാറ്റേറ്റു നില്‍ക്കരുത്‌
കാളിന്ദിയില്‍ കാളകൂടം
-കടമ്മനിട്ട

കാടെവിടെ മക്കളേ
കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടുപുല്‌ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകള്‍- പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
പച്ചപ്പനന്തത്ത
പാടിക്കളിക്കുന്ന
പ്ലാവുകള്‍- മാവുകളു-
മെവിടെന്റെ മക്കളേ?
കുട്ടിക്കരിംകുയില്‍
കൂവിത്തിമര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച-
യെവിടെന്റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?
-അയ്യപ്പപ്പണിക്കര്‍

ClassVI Unit-1 വര്‍ണസുരഭിയാംഭൂമി

ഭൂമി പവിത്രമാണ്‌
1854-ല്‍ റെഡ്‌ ഇന്ത്യന്‍ തലവനായ സിയാറ്റിന്‍ മൂപ്പന്‍, അമേരിക്കന്‍ പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സിനയച്ച കത്ത്‌ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാനരേഖയാണ്‌. അതില്‍ നിന്ന്‌ ഒരു ഭാഗം കൂട്ടുകാര്‍ വായിക്കൂ.


`നമ്മള്‍ ഈ ഭൂമിയുടെ ഭാഗമാണ്‌. ഭൂമി നമ്മുടെയും. ഇതിന്റെ ഓരോ ഭാഗവും പവിത്രമാണ്‌. സുഗന്ധമുള്ള പൂക്കള്‍ നമ്മുടെ സഹോദരികളാണ്‌. മാനും കുതി രയും പരുന്തും നമ്മുടെ സഹോദരങ്ങളു മാണ്‌. പുഴകളിലും തോടുകളിലും കൂടി ഒഴുകുന്ന തെളിഞ്ഞ വെള്ളം വെറും വെള്ളമല്ല, നമ്മുടെ പിതാക്കന്മാരുടെ രക്തമാണ്‌. വെള്ളം ഒഴുകുന്ന ശബ്ദം നമ്മുടെ പൂര്‍വികരുടെ ശബ്ദ മാണ്‌. വായു വിലപിടിച്ചതാണ്‌. കാരണം എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നത്‌ ഒരേ ശ്വാസ മാണ്‌. മൃഗങ്ങളും മരങ്ങളും മനുഷ്യരും എല്ലാം ശ്വസിക്കുന്നത്‌ ഒരേ വായുവാണ്‌. നിങ്ങളുടെ പാദങ്ങളുടെ അടിയിലുള്ള മണ്ണ്‌ നിങ്ങളുടെ പിതാമഹന്മാരുടെ അവശിഷ്ടമാണെന്ന്‌ കുട്ടിക ളെ പഠിപ്പിക്കണം. അങ്ങനെ അവര്‍ ഈ മണ്ണി നെ ബഹുമാനിക്കട്ടെ. ഭൂമി നമ്മുടെ അമ്മയാ ണ്‌. ഈ ഭൂമിക്ക്‌ സംഭവിക്കുന്നതെല്ലാം അവളുടെ മക്കള്‍ക്കും സംഭവിക്കും. മനുഷ്യന്‍ ഈ ഭൂമിയില്‍ തുപ്പിയാല്‍ അവന്‍ സ്വന്തം ശരീരത്തില്‍ തുപ്പുന്നതിനു തുല്യമാണ്‌. ഈ ഭൂമിയിലുള്ളതെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു.

Thursday 9 May 2013

ClassVII Malayalam Unit-1. മനുഷ്യന്റെ കൈകള്‍

കൃഷിയുമായി ബന്ധപ്പെട്ട നാടന്‍പാട്ടുകള്‍
കിളപ്പാട്ടുകള്‍
നിങ്ങളുടെ നാട്ടിലിപ്പോള്‍
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?...''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കാള പൂട്ടലാണെടോ!...''
``കാളപൂട്ടലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?''
(അവര്‍ കാളപൂട്ടുന്നതായി അഭിനയിക്കുന്നു)
``കാളപൂട്ടലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
കട്ടതല്ലലാണെടോ!...''
``കട്ടതല്ലലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?''
(അവര്‍ കട്ടതല്ലുന്നതായി അഭിനയിക്കുന്നു)
``കട്ടതല്ലലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!''
``നിങ്ങളുടെ നാട്ടിലിപ്പോള്‍
എന്തുപണിയാണെടോ?''
``ഞങ്ങളുടെ നാട്ടിലിപ്പോള്‍
ഞാറു നടീലാണെടോ!''
``ഞാറുനടീലെങ്ങനെ? പിന്നെങ്ങനെ? പിന്നെങ്ങനെ?
(അവര്‍ ഞാറുനടുന്നതായി അഭിനയിക്കുന്നു)
``ഞാറുനടീലിങ്ങനെ! പിന്നിങ്ങനെ! പിന്നിങ്ങനെ!
പുഞ്ചപ്പാടത്തെ.....
പുഞ്ചപ്പാടത്തെ പൂങ്കുയിലേ
പുന്നാരപ്പാട്ടൊന്നു പാടാമോ


വിത്തിടീല്‍ പാട്ടുകള്‍
ഒന്നാം മലവെട്ടി ഒന്നര മലവെട്ടി
നിന്നുംകൊണ്ടൊത നാഴി തിന വിതച്ചേ
നാത്തൂന്‍മാരിരുവരും ചേട്ടത്തിമാരിരുവരും
തേങ്ങിത്തേങ്ങിനിന്നു തിന വിതച്ചേ
ഇക്കണ്ട തിനയെല്ലാം കിളിതിന്നു പോയപ്പം
നീയെങ്ങുപോയെടി കിളിക്കുറുമ്പേ
അക്കരെ പാണ്ട്യാനും ഞാനും കൂടിയങ്ങു
കിളിമാടം കെട്ടിക്കളിച്ചിരുന്നു.
ഒന്നാം മലകേറി....
ഒന്നാം മലകേറി
ച്ചെന്നപ്പോഴേകിളി
ഒന്നരവട്ടക തേനെടുത്തേ
തേനെടുത്താംകിളി
കതിരെടുത്താം കിളി
തേനും കൊണ്ടക്കിളി താലോലം
തങ്കത്തി തറുകത്തി
താലോലം കിളി
താലോലം കിളി താലോലം
തേക്കുപാട്ട്‌
തത്തന്നം തൈ തന്നം താരോ - തക
തിന്തിന്നം തിത്തെയ്യന്താരോ
കാന്താരിയമ്മച്ചി പണ്ടേ
പഞ്ചപാണ്ഡവന്മാരെ ചതിക്കാന്‍
തമ്പ്രതായങ്ങളും ചെയ്‌തേ
അതു ഞാനിങ്ങറിവെടി പാമേ
മക്കളേ ഭീമ ധര്‍മ്മജാ!
നിങ്ങളൊക്കെയുമുണ്ണാന്‍ വരിക
കാന്താരിയമ്മച്ചി വിഷംകൂട്ടി
ഒരു കൂട്ടം പലഹാരമുണ്ടാക്കി
അഞ്ചുപേര്‍ക്കങ്ങിരിപ്പാനായ്‌
അഞ്ചു തടുക്കുമങ്ങിട്ടു
സൂത്രശാലിയാകുന്നൊരാ ഭീമന്‍
അങ്ങു ചോറ്റീന്നു പറ്റിയടുത്തു
ഇട്ട തടുക്കുമിളക്കി
സൂത്രങ്ങളൊക്കെയറിഞ്ഞു
എന്തൊരു കൗശലമമ്മേ!
ഞങ്ങളെക്കൊല്ലാനോ ഭാവം നിനക്ക്‌?
പലഹാരമൊക്കെയെടുത്തു
ഓരോ ജന്തുക്കള്‍ക്കിട്ടു കൊടുത്തു
എല്ലാ മൃഗങ്ങളും ചത്തു
മൃത്തുതന്നെ കിടപ്പു
അന്നു കൊല്ലാനുമൊത്തില്ലവര്‍ക്ക്‌

ചക്രപ്പാട്ടുകള്‍
തൈതാത്ത തക തക തകത്തൈ- തകൂര്‍
തിത്തെയ്യം തകതൈ തകതാം
വാലിയെ ശ്രീരാമദേവന്‍
കുലചെയ്‌തൊരനന്തരം
വാഴിച്ചു സുഗ്രീവനേയും
താരയേയും കൂടെ
നാലുമാതം മലമീതേ
രാമചന്ദ്രനിരുന്നാറെ
നല്ലപോലെ കിഷ്‌കിന്ധയില്‍
വാണു സുഗ്രീവന്‍
അരോമല്‍പ്പെണ്ണാകുമെന്‍െറ
 ജാനകിയെ നിരൂപിച്ചു
അകതാരില്‍ വെന്തുരുകീ-
ട്ടിരുന്നു രാമന്‍.
അപ്പോഴേ വില്ലെടുത്താശു
തൊഴുതു രാമചന്ദ്രനും
അര്‍ക്കജനെ കൊല്‍വതിനു
നടന്നു മന്നന്‍.
വെറുത്ത പാവമെന്‍റുണ്ണീ!
കയര്‍ക്കണ്ടാ ഇതു കേള്‍ നീ
പേക്കുരങ്ങിനറിയാമോ
നമ്മുടെ കാര്യം?
പേടിപ്പിച്ചീടുക മാത്രം-
തന്നെയാവിക്കുരങ്ങിനെ
പേപറഞ്ഞീടണം പിന്നെ
കൈയെടുക്കല്ലേ

പൊലിപ്പാട്ട്‌
ഇല്ലം നെറ നെറ വല്ലം നെറ നെറ
ഇല്ലം നെറ നെറ നെറപൊലിയേ
എന്‍റുണ്ണിത്തമ്പുരാന്‍െറ പാടത്ത്‌ പണിയെടുത്തേ
പൊന്‍കതിര്‌ വരുന്നുണ്ടേ തമ്പുരാനേ...
എന്‍റുണ്ണിത്തമ്പുരാന്‍ മേലേവരമ്പൂടെ
കീഴേവരമ്പൂടെ വരവുണ്ടാവോ...
എന്‍റുണ്ണിത്തമ്പുരാന്‍െ പൊന്‍കതിരിലെ നെല്‍മണി
നെല്‍മണിലോശോമേ നെല്‍മണിലോശേ...
എന്‍റുണ്ണിത്തമ്പുരാന്‍െറ പത്തായം നെറയട്ടേ
വെള്ളിയെടങ്ങാഴീം പൊന്‍പറേം നെറയട്ടെ
പടിക്കല്‍പണിയണ ചാത്തന്‍ ചെറുമനും
കാളിച്ചെറുമിയും നിറച്ചിടുന്നേ...
വല്ലീം വിത്തും കൊണ്ട്‌ പത്തായത്തിലിട്ടിട്ട്‌
നെല്ല്‌നിറയ്‌ക്കുന്നേയ്‌ തമ്പുരാനേ..
എന്‍റുണ്ണിത്തമ്പുരാന്‍െറ കന്നും തൊഴുത്തോളും
മക്കളും കുട്ട്യോളും നെറഞ്ഞിടട്ടേ...
ഇല്ലം നെറ നെറ വല്ലം നെറ നെറ
പത്തായം നെറ നെറ നെറപൊലിയേ...

നെല്ലുകുത്തുപാട്ട്‌
കുന്താണിയിലെ കുഞ്ഞിപ്പെണ്ണവള്‍
കുന്നോളം നെല്ലിട്ടു കുത്ത്വോലോ
കുന്നോളം നെല്ലിട്ടു കുത്തീടുമ്പോള്‍
കുഞ്ഞിപ്പെണ്ണവള്‍ മൂള്വോലോ
മൂളിക്കുത്തിയ നെല്ലില്‍നിന്നൊരു
മുന്നാഴി പൊന്നരി പൊങ്ങിക്കണ്ടാല്‍
പുന്നാരമുത്തു ചിരിക്ക്വോലോ
പുന്നാരമുത്തു ചിരിച്ചു വിളമ്പിയ
കഞ്ഞിക്കും ചിരി പൊട്ട്വോലോ
കഞ്ഞികുടിച്ചെഴുന്നേറ്റിട്ടെന്നുടെ
കുഞ്ഞന്‍ കന്നിനെ നോക്ക്വോലോ
കന്നിനു നന്നായ്‌ തവിടുകലക്കി
കഞ്ഞി തിളപ്പിച്ചു കാട്ട്വോലോ
കഞ്ഞി തിളപ്പിച്ചു കാട്ട്യാല്‍ കന്നുകള്‍
കണ്ടത്തില്‍ ചാടിതിമര്‍ക്കൂലോ